ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ പ്രദ്യുമൻ ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതിയെ സിബിഐ കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ ഇന്നലെ സിബിഐ 3 ദിവസത്തെയ്ക്ക് കസ്റ്റഡിയില്‍ നേടുകയും ചെയ്തിരുന്നു.
കേസും അന്വേഷണവും ഒരു ചോദ്യം ബാക്കി വയ്ക്കുകയാണ്. ഒരു പ്രധാന ചോദ്യം. ആ ചോദ്യ കര്‍ത്താവ് മറ്റാരുമല്ല, കൊല്ലപ്പെട്ട പ്രദ്യുമൻ ഠാക്കൂറിന്‍റെ അമ്മതന്നെ. പ്രതിയെ കണ്ടെത്തിയെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്, ആ 11ാം ക്ലാസ്സ്‌കാരനോട് എന്‍റെ മകനെ എന്തിനു കൊന്നു എന്ന് ചോദിക്കാനാഗ്രഹിക്കുന്നു എന്നാണ്.
കുറ്റവാളി ശിക്ഷിക്കപ്പെടും, എന്നാല്‍ അമ്മയെ സംബന്ധിച്ചിടത്തോളം കൊല്ലപ്പെട്ട തന്‍റെ മകന്‍റെ ഓര്‍മ്മ എന്നും ഒരു നൊമ്പരമാണ്.
അതേസമയം, പ്രദ്യുമൻ ഠാക്കൂറിന്‍റെ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞ് അറസ്റ്റിലായ ബസ് ഡ്രൈവറുടെ ഭാര്യ. ബസ് കണ്ടക്ടറായ അശോക് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയെന്നുമായിരുന്നു ഹരിയാന പൊലീസിന്‍റെ കണ്ടെത്താല്‍. തങ്ങള്‍ വളരെ പാവപ്പെട്ടവരായത് കൊണ്ട് തങ്ങളുടെ തലയില്‍ കൊലപാതക കുറ്റം കെട്ടിവയ്ക്കുക എളുപ്പമായിരുന്നു എന്നും അത് മാത്രമാണ് പൊലീസും മാനേജ്മെന്‍റും ചെയ്തതെന്നും ഭാര്യ മമത ആരോപിച്ചു.
കൊലപാതകം സിബിഐ അന്വേഷണിക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് പ്രദ്യുമൻ ഠാക്കൂറിന്‍റെ മാതാപിതാക്കളായിരുന്നു. മാതാപിതാക്കളെ നേരില്‍ കാണണമെന്നും നന്ദി പറയണമെന്നും മമത പറഞ്ഞു. ബസ് കണ്ടക്ടര്‍ക്ക് അനുകൂലമായ മറുപടിയുമായിപ്രദ്യുമൻ ഠാക്കൂറിന്‍റെ മാതാപിതാക്കളും എത്തി. അശോക് കുമാര്‍ അല്ല ഈ കൃത്യം ചെയ്തതെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു എന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്.