മുംബൈയിലെ നല്ല സോപാര പൊലീസ് സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്ന ഒരു വൃദ്ധനെ കാണാം. അറുപത്തിയെട്ടുകാരനായ രാംദാസ് യാദവ് എന്ന ഈ വ്യക്തി മുംബൈയുടെ തിരക്കില്‍ അലിഞ്ഞു ചേരേണ്ട ഒരാളല്ല. മുംബൈ പൊലീസിന്‍റെ അനുമതിയോടെ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത അദ്ദേഹം ഒരു കാലത്ത് ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗമായിരുന്നു.
രാംദാസ് യാദവ് 1962 മുതൽ 1982 വരെ ഇന്ത്യൻ സൈന്യത്തിൽ പാചകക്കാരനായി സേവനമനുഷ്ടിച്ചിരുന്നു. മകന്‍റെ അപകട മരണത്തോടെ സൈന്യത്തില്‍ നിന്ന് സ്വമേധയാ റിട്ടയർമെൻറ് വാങ്ങിയ അദ്ദേഹം പിന്നീട് തന്‍റെ ജീവിതം മുംബൈ നഗരത്തോട് ചേര്‍ക്കുകയായിരുന്നു.
മകനെ കൂടാതെ യാദവിന് മൂന്ന് പെൺമക്കളും കൂടിയുണ്ട്. മൂവരും വിവാഹിതരെങ്കിലും ഒരാള്‍ വിധവയാണ്. വിധവയായ മകളും യാദവിനൊപ്പമാണ് കഴിയുന്നത്.
2013ൽ മകള്‍ക്കൊപ്പം നല്ല സോപാരയിലേക്ക് എത്തുന്നതിനു മുൻപ് യാദവ് മുംബൈയിലെ കാണ്ഡിവലിയിൽ താമസിച്ചിരുന്നു. അവിടെ വെച്ചാണ് പൊലീസിന്‍റെ അനുമതിയോടെ മുംബൈയിലെ തിരക്കേറിയ റോഡുകളിലെ വാഹന ഗതാഗത നിയന്ത്രണം ആദ്യമായി അദ്ദേഹം ഏറ്റെടുത്തത്.
"ഇവിടെ കനത്ത ട്രാഫിക്കാണ്, റോഡ് മുറിച്ചുകടക്കനാകാതെ എന്‍റെ വീടിനടുത്ത് വരെ ആളുകൾ നിരനിരയായി നില്‍ക്കുന്നുണ്ടാവും. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു ട്രാഫിക് കോൺസ്റ്റബിൾ മാത്രമാണ് ഉള്ളതെന്ന് അറിഞ്ഞപ്പോൾ തന്നെക്കൊണ്ട് പറ്റുന്നത് എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയായിരുന്നു" യാദവ് പറഞ്ഞു.
തുടര്‍ന്ന് തുലിൻജ് പൊലീസ് സ്റ്റേഷനിൽ നിന്നും ഗതാഗതം നിയന്ത്രിക്കുന്നതിനായുള്ള പരിശീലനം യാദവ് നേടിയെടുത്തു. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനുള്ള അധികാരം യാദവിന് നല്‍കിയിട്ടില്ല. പക്ഷെ നിയമം ലംഘിക്കുന്നവരെക്കുറിച്ച് അധികാരികള്‍ക്ക് സൂചന നല്‍കാറുണ്ടെന്നും യാദവ് പറഞ്ഞു. എന്നിരുന്നാലും ഈ ദൈനംദിന പ്രവൃത്തി തന്നെ ശാരീരികമായും മാനസികമായും ഉന്മേഷമാക്കുന്നുണ്ടെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.
'മുംബൈയിലെ ഈ മേഖലയില്‍ ട്രാഫിക് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഞങ്ങളുടെ ജോലി സുഗമമാക്കാന്‍ അദ്ദേഹം നല്‍കുന്ന പ്രയത്നം അങ്ങേയറ്റം ആദരണീയമാണ്'. തുലിൻജ് പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ കെരുബാവു കോല്‍ഹെ പറഞ്ഞു.
പൊരിവെയിലും പെരുമഴയും വകവെയ്ക്കാതെയാണ് ഈ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ മുംബൈയിലെ കനത്ത ട്രാഫിക്കിനെ നിയന്ത്രിക്കുന്നത്. പ്രായം മറന്നുള്ള തന്‍റെ കര്‍ത്തവ്യം ഈ രാജ്യത്തോടുള്ള തന്‍റെ കടപ്പാടാണെന്നും യാദവ് വ്യക്തമാക്കുന്നു.