ന്യൂഡല്‍ഹി: മാംസാഹാരവും, സെക്സും ഒഴിവാക്കാന്‍ ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ഉപദേശം. ആയുഷ് മന്ത്രാലയം ഇറക്കിയ ബുക് ലെറ്റിലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമുള്ളത്. ഗര്‍ഭാവസ്ഥയില്‍ ചീത്തകൂട്ടുകെട്ടുകളിൽ പെടരുതെന്നും ആത്മീയ കാര്യങ്ങളിൽ ഏർപ്പെടണമെന്നും മുറിയിൽ നല്ല ചിത്രങ്ങൾ തൂക്കിയിടണമെന്നും മന്ത്രാലയത്തിന്‍റെ കുറിപ്പിൽ പറയുന്നു.
അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായാണ് ഇങ്ങനെയൊരു ബുക് ലെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. മന്ത്രി ശ്രീപാദ് നായികാണ് ബുക്ക് പ്രകാശനം ചെയ്തത്.
എന്നാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ അശാസ്ത്രീയമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാംസ്യത്തിന്‍റെയും അയേണിന്‍റെയും കലവറയാണ് മാംസഭക്ഷണമെന്നും എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. പ്രോട്ടീനുകളുടെ കുറവും വിളർച്ചയും പോഷകക്കുറവുമാണ് ഗർഭിണികൾ നേരിടുന്ന വെല്ലുവിളികൾ. ഇത് അതിജീവിക്കാൻ മാംസാഹാരം കൂടിയേ തീരൂവെന്നും വിദഗ്ധർ പറയുന്നു.