ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പുരുഷന്‍മാര്‍ക്കും വേണം ബോധവല്‍ക്കരണം

ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവകാലത്ത് സ്വീകരിക്കേണ്ട ശുചിത്വനടപടികളെക്കുറിച്ചും പുരുഷന്മാര്‍ക്കിടയില്‍ക്കൂടി ബോധവല്‍ക്കരണം വേണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി അശ്വിനി ചൗബെ‍. അമിറ്റി യൂണിവേഴ്സിറ്റിയില്‍ നടന്ന 'യെസ് ഐ ബ്ലീഡ്' ക്യാമ്പയിന്‍റെ രണ്ടാം ഘട്ടത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Last Updated : Mar 7, 2018, 09:15 PM IST
ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പുരുഷന്‍മാര്‍ക്കും വേണം ബോധവല്‍ക്കരണം

ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവകാലത്ത് സ്വീകരിക്കേണ്ട ശുചിത്വനടപടികളെക്കുറിച്ചും പുരുഷന്മാര്‍ക്കിടയില്‍ക്കൂടി ബോധവല്‍ക്കരണം വേണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി അശ്വിനി ചൗബെ‍. അമിറ്റി യൂണിവേഴ്സിറ്റിയില്‍ നടന്ന 'യെസ് ഐ ബ്ലീഡ്' ക്യാമ്പയിന്‍റെ രണ്ടാം ഘട്ടത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആര്‍ത്തവം പ്രകൃത്യായുള്ള ഒരു അവസ്ഥയാണ്. ഇന്ത്യ മുഴുവനും ഇതേക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. ബീഹാറില്‍ വെറും രണ്ടു ശതമാനം സ്ത്രീകള്‍ മാത്രമാണ് ഇന്നും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നത്.  ബീഹാറില്‍ സാമൂഹ്യസേവനരംഗത്ത് ഏറെക്കാലം പ്രവര്‍ത്തിച്ച അനുഭവത്തില്‍ അശ്വിനി ചൗബെ പറഞ്ഞു. ബീഹാറില്‍ പലരും ആര്‍ത്തവകാലത്ത് ഇന്നും തുണികളും ഇലകളും മറ്റും ഉപയോഗിക്കുന്നു. 

2017-18 കാലത്ത് ആര്‍ത്തവകാല ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം അനുവദിച്ച ഫണ്ടുകള്‍ മിക്ക സംസ്ഥാനങ്ങളിലും ഇന്നും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ആര്‍ത്തവകാല ശുചിത്വം സ്ത്രീകളുടെ അവകാശമാണ്. മഹത്വമേറിയ ജീവിതം നയിക്കാന്‍ എല്ലാ സ്ത്രീകളുടെയും അവകാശമാണ്. എന്നാല്‍ മാത്രമേ 'ശുചിത്വമുള്ള ഇന്ത്യ'യെന്ന ആശയം 'ആരോഗ്യമുള്ള ഇന്ത്യ'യെന്നു കൂടി ആയി മാറുകയുള്ളു. 

മാതാപിതാക്കള്‍ തങ്ങളുടെ പെണ്മക്കളോട് പ്രായപൂര്‍ത്തിയാവുന്നതിനെക്കുറിച്ചും ആര്‍ത്തവശുചിത്വതെക്കുറിച്ചും തുറന്നു സംസാരിക്കേണ്ടത് അത്യാവശ്യമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ രേഖ ശര്‍മ്മ പറഞ്ഞു. സ്കൂളുകളില്‍ പാഡ് വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നത് നല്ലതാണ്. ഉപയോഗിച്ച പാഡുകള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുക കൂടി ചെയ്യേണ്ടത് ആവശ്യമാണ്‌. അല്ലെങ്കില്‍ അവ പരിസ്ഥിതിയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അവര്‍ പറഞ്ഞു.

ആര്‍ത്തവകാല പ്രശ്നങ്ങള്‍ ഭയന്ന് ഇന്ത്യയില്‍ ഇന്നും 23% കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ പഠിത്തം നിര്‍ത്തുന്നതായി സംവിധായികയും നിര്‍മ്മാതാവും അഭിനേത്രിയുമായ ദിവ്യ ഖോസ്ല കുമാര്‍ പറഞ്ഞു. ശുചിത്വത്തിനായി നാലു മണിക്കൂര്‍ കൂടുമ്പോള്‍ പാഡ് മാറ്റേണ്ടതുണ്ട്. മിക്ക പാഡിലും പ്ലാസ്റ്റിക്കിന്‍റെ അംശം ഉള്ളതിനാല്‍ രക്തസംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഇനിയും കൂടുതല്‍ പരിപാടികള്‍ നടക്കേണ്ടതുണ്ട്. ഇത്തരമൊരു പരിപാടിക്ക് മുന്നിട്ടിറങ്ങിയതിന് സ്ത്രീകളുടെ സംഘടനയായ ഷി വിംഗ്സ് പ്രശംസയര്‍ഹിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.

സാമൂഹിക പരിഷ്കരണത്തിനായി അമിറ്റിയിലെ വിദ്യാര്‍ഥികളിലൂടെ ചെയ്യാനാവുന്നത് ചെയ്യുന്നുണ്ടെന്നും ഷി വിംഗ്സിന് വേണ്ട എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കുമെന്നും അമിറ്റി ഹ്യൂമാനിറ്റി ഫൌണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സന്‍ പൂജ ചൗഹാന്‍ പറഞ്ഞു.

 

തങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുന്നതായി ഷിവിംഗ്സ് സഹസ്ഥാപകനായ മദന്‍ മോഹിത് ഭരദ്വാജ് അറിയിച്ചു. കൂടുതല്‍ യുവാക്കളിലേയ്ക്ക് ഇതു സംബന്ധിച്ച സന്ദേശമെത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് ഷിവിംഗ്സിന്‍റെ മറ്റൊരു സഹസ്ഥാപകരിലൊരാളായ രവിശങ്കര്‍ പറഞ്ഞു. 

പരിപാടിയോടനുബന്ധിച്ച് 'അപവിത്ര ക്യോം' (എന്തുകൊണ്ട് അശുദ്ധയായി?) എന്ന സ്കിറ്റും അരങ്ങേറി. കൂടാതെ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ഭാര്യയായ പ്രിയങ്ക സുരേഷ് റെയ്ന, രേഖ ശര്‍മ്മ, ഡോ. അരിക ബന്‍സാല്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയും നടന്നു.

 

 

Trending News