ലഖ്നൗ: തികച്ചും സൗഹൃദത്തിന്‍റെ പേരില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദുവിന്‍റെ തലയെടുക്കുന്നവർക്ക് കൈനിറയെ പണം.
ബജ്രംഗദൾ ആഗ്ര യൂണിറ്റ് അദ്ധ്യക്ഷന്‍ സഞ്ജയ് ജാട്ട് ആണ് സിദ്ദുവിന്‍റെ തലയ്ക്ക് 5 ലക്ഷം വിലയിട്ടിരിക്കുന്നത്.
അതുകൂടാതെ, സിദ്ദുവിന്‍റെ തലയെടുക്കുന്നവർക്ക് 5 ലക്ഷം രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിലൂടെ സിദ്ദു രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നും ഇന്ത്യൻ ജവാൻമാരുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന സർക്കാരിനെ പിന്തുണക്കുകയാണ് സിദ്ദു ചെയ്തതെന്നും സഞ്ജയ് ജാട്ട് ആരോപിച്ചു.
അതേസമയം, തന്‍റെ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത നവജ്യോത് സിംഗ് സിദ്ദുവിനോട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നന്ദി അറിയിച്ചു. സിദ്ദു സമാധാനത്തിന്റെ അംബാസിഡറാണെന്നും അദ്ദേഹം പറഞ്ഞു.
അതുകൂടാതെ, സിദ്ദുവിനെതിരെ വിമർശനം ഉന്നയിക്കുന്ന ഇന്ത്യക്കാർ ഉപഭൂഖണ്ഡത്തിലെ സമാധാനത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.