ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഇരുപത് എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശുപാര്‍ശയ്ക്കെതിരേ നേരത്തെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചിരുന്നു.
അതേസമയം ഇരുപത് പേരെയും അയോഗ്യരാക്കിയുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശുപാർശയിൽ രാഷ്ട്രപതി ഇന്നലെ ഒപ്പുവച്ചു. തുടര്‍ന്ന് എംഎല്‍എമാരുടെ എണ്ണം 46 ആയി കുറയുകയും ചെയ്തു.
2015 മാര്‍ച്ചില്‍ 21 എംഎല്‍എമാരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിക്കുകയും ഇതിനെതിരെ പ്രതിപക്ഷത്തിന്‍റെയും ഒരു അഭിഭാഷകന്‍റെയും പരാതിയിന്മേല്‍ എല്ലാ എംഎല്‍എമാരേയും അയോഗ്യരാക്കണമെന്നും കമ്മിഷന് മുന്‍പാകെ പരാതി സമര്‍പ്പിച്ചിരുന്നു.
ഇരട്ടപ്പദവി വഹിച്ചതുമായി ബന്ധപ്പെട്ട് എംഎല്‍എമാരെ അയോഗ്യരാക്കിയതിനാല്‍ 20 മണ്ഡലങ്ങളിൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ജനുവരി 19 ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സമ്പൂര്‍ണ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടായത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഇവര്‍ പുതിയ ഹര്‍ജി നല്‍കുന്നതിനാല്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തീരുമാനം എന്തൊക്കെയെന്നും വ്യക്തമല്ല.