ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ക്രൂരമായ പീഡനത്തിനിരയായ നിര്‍ഭയ മരിച്ചിട്ട് ഇന്നേയ്ക്ക് ആറ് വര്‍ഷമാകുന്നു. 2012 ഡിസംബര്‍ 16നായിരുന്നു രാജ്യത്തെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.
മകളുടെ മരണശേഷം ഇത്രയും വര്‍ഷങ്ങള്‍ കടന്നുപോയിട്ടും അവള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന് പറയുന്നു അമ്മ ആശാ ദേവി. ‘എന്റെ മകള്‍ക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. അവളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു. രാജ്യത്തെ നിയമസംവിധാനത്തിന്റെ തകര്‍ച്ചയാണിതതെന്നും അവര്‍ പറഞ്ഞു.
പെണ്‍കുട്ടികളെ അവര്‍ ദുര്‍ബലരല്ലെന്ന് പറഞ്ഞ് പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതുപോലെ മാതാപിതാക്കളോട് പറയാനുള്ളത് അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുത് എന്നാണെന്നും ആശാദേവി പറഞ്ഞു.
നിര്‍ഭയാ കേസിലെ കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പുനഃപ്പരിശോധനാ ഹര്‍ജികള്‍ തള്ളിയ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് കുറ്റവാളികളെ തൂക്കിലേറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ആശാദേവി.
സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിലൂടെയാവണം നിര്‍ഭയയുടെ ഓര്‍മ്മ നമ്മുടെ മനസ്സുകളില്‍ നിലനില്‌ക്കേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
2012 ഡിസംബര്‍ 16 ന് സിനിമ കണ്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങാന്‍ ബസ്സില്‍ കയറിയ നിര്‍ഭയയെ ബസ്സിലുണ്ടായിരുന്ന ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 29ന് സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിക്കുകയായിരുന്നു.