ചെന്നൈ: എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മരവിപ്പിച്ചതിനു പിന്നാലെ മുൻമുഖ്യമന്ത്രി ഒ.പനീർസെൽവം വിഭാഗത്തിനും ശശികല പക്ഷത്തിനും പുതിയ ചിഹ്നവും പേരും അനുവദിച്ചു. പനീർസെൽവത്തിന് ചിഹ്നമായി വൈദ്യുതി തൂണും ‘എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ’ എന്ന പേരുമാണ് അനുവദിച്ചത്. എന്നാൽ ശശികല പക്ഷത്തിന് തൊപ്പിയാണ് ചിഹ്നമായി നൽകിയിത്. പാർട്ടിയുടെ പേര് ‘എഐഎഡിഎംകെ അമ്മ’ എന്നാണ്.
ഇന്നലെ രാത്രി വൈകിയാണ് രണ്ടില ചിഹ്നം മരവിപ്പിച്ചു കൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടത്. ആര്‍.കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ പനീര്‍ശെല്‍വം വിഭാഗവും ശശികല വിഭാഗവും എത്തിയതോടെയായിരുന്നു നടപടി. ഓള്‍ ഇന്ത്യാ അണ്ണ്ാ ഡി.എം.കെ എന്ന പേര് ഇരു പക്ഷവും ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഇരുകൂട്ടര്‍ക്കും മൂന്നു സ്വതന്ത്ര ചിഹ്നങ്ങള്‍ വീതവും പകരം ഉപയോഗിക്കാവുന്ന പാര്‍ട്ടി പേരും നിര്‍ദേശിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇത് പ്രകാരം ഇരുപക്ഷവും നിര്‍ദ്ദേശിച്ച പേരുകളും ചിഹ്നങ്ങളുമാണ് ഇരുപാര്‍ട്ടികള്‍ക്കുമായി നല്‍കിയിരിക്കുന്നത്. ശശികല പക്ഷം സ്ഥാനാർഥി ടി.ടി.വി. ദിനകരനും പനീർസെൽവം പക്ഷം സ്ഥാനാർഥി ഇ. മധുസൂദനനും ആണ്. ജയലളിതയുടെ മരണത്തെത്തുടർന്നാണ് ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.