ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാം നായിക്കുമായി കൂട്ടിക്കാഴ്ച നടത്തി. സമാജ്‌വാദി പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ മുറുകുന്നതിന്‍റെ ഇടയിലാണ് ഈ കൂടിക്കാഴ്ച.
അതേസമയം, അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായ പവന്‍ പാണ്ഡെയെ പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് പുറത്താക്കി. മറ്റൊരു പാര്‍ട്ടി അംഗമായ ആഷു മാലികിനെ മര്‍ദ്ദിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ആറുവര്‍ഷത്തേക്കാണ് പവന്‍ പാണ്ഡെയെ പുറത്താക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍, പവന്‍ പാണ്ഡെയെ മന്ത്രിസഭയില്‍ നിന്നുകൂടി പുറത്താക്കണമെന്നാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനു കത്തയച്ചിട്ടുണ്ടെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു. പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നതകളില്ലെന്നും അതേസമയം അച്ചടക്ക ലംഘനവും ഗുണ്ടായിസവും പാര്‍ട്ടിക്കുള്ളില്‍ അനുവദിക്കില്ലെന്നും ശിവ്പാല്‍ യാദവ് വ്യക്തമാക്കി.
അതിനിടെ, അഖിലേഷിന് പിന്തുണ അറിയിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. സമാജ്‍വാദി പാര്‍ട്ടി പിളര്‍പ്പിലേക്കുപോവുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള നീക്കങ്ങൾ ഇല്ലെന്നാണ് അഖിലേഷിന്‍റെ പ്രതികരണം.