മുംബൈ: ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര വിമര്‍ശങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ എം.എല്‍.എ
മഹാരാഷ്ട്രയിലെ ധുലെ മണ്ഡലത്തിലെ എം.എല്‍.എ അനില്‍ ഗോട്ട് ആണ് നിയമസഭാംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 19ന് ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസംതന്നെ താന്‍ നിയമസഭാ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്‍റെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ബിജെപി ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിക്കുന്നതായാണ് അദ്ദേഹത്തിന്‍റെ ആരോപണം. ഇത്തരക്കാര്‍ മണ്ഡലം നശിപ്പിക്കുമെന്നും അതിനാല്‍ ഇനിയും പാര്‍ട്ടിയുമായി സഹകരിച്ചുപോകുന്നതില്‍ ബുദ്ധിമുട്ടുണ്ട്, അനില്‍ ഗോട്ട് പറഞ്ഞു.
അടുത്ത മാസം നടക്കുന്ന ധുലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതയും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് 2009ല്‍ അനില്‍ ഗോട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കുന്നത്. പിന്നീട് 2014ലെ തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപിയില്‍ ചേരുകയായിരുന്നു.
അതേസമയം, അനില്‍ ഗോട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കഴിഞ്ഞമാസം ബിജെപിയുടെ തന്നെ എം.എല്‍.എയും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. നാഗ്പൂര്‍ ജില്ലയിലെ കട്ടോല്‍ മണ്ഡലത്തിലെ എം.എല്‍.എയായ ആഷിഷ് ദേശ്മുഖായിരുന്നു ബിജെപിയില്‍ നിന്നും രാജിവെച്ചത്.