ന്യൂഡൽഹി: സിബിഐയില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം നടത്തി ഇടക്കാല ഡയറക്ടർ നാഗേശ്വര റാവു.
2ജി അഴിമതി, തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് വെടിവെപ്പ്, പിഎന്‍ബി തട്ടിപ്പ് തുടങ്ങിയ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരടക്കം ഇരുപതോളം പേരെയാണ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത്.
വരുന്ന 24ന് പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സെലക്റ്റ് കമ്മിറ്റി ചേരാനിരിക്കേ ആണ് ഈ നടപടി.
നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവര്‍ ഉള്‍പ്പെട്ട പിഎന്‍ബി തട്ടിപ്പ്കേസ് അന്വേഷിക്കുന്ന എസ്.കെ നായരെ മുംബൈ ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് മാറ്റി. ചെന്നൈയില്‍നിന്നുള്ള എസ്പി എ. ശരവണനെയാണ് പകരം നിയമിച്ചത്. ശരവണന് തൂത്തുക്കുടി സ്റ്റര്‍ലൈറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചുവരികയായിരുന്നു.
2ജി സ്പെക്ട്രം അഴിമതി അന്വേഷിച്ചിരുന്ന അഴിമതി വിരുദ്ധ അന്വേഷണ യൂണിറ്റിലെ വിവേക് പ്രിയദര്ശിനിയ്ക്കും നല്കി സ്ഥലംമാറ്റ൦.
കഴിഞ്ഞ കുറേ മാസങ്ങളായി സി.ബി.ഐയിലെ സ്ഥലംമാറ്റ൦ വാര്‍ത്തകളില്‍ നിറയുകയാണ്. ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ പുറത്താക്കി ഇടക്കാല ഡയറക്ടറായി നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് റാവു കൂട്ട സ്ഥലമാറ്റം നടത്തിയിരുന്നു. എന്നാല്‍, പിന്നീട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരിച്ചെത്തിയ അലോക് വര്‍മ്മ സ്ഥലം മാറ്റിയ ജീവനക്കാരെ വീണ്ടും തിരിച്ചുകൊണ്ടുവന്നു. കൂടാതെ, രാകേഷ് അസ്താനയുടെ വിശ്വസ്തരെ സ്ഥലം മാറ്റുകയും ചെയ്തു.
എന്നാല്‍ ഉന്നതാധികാര സമിതിയുടെ തീരുമാന പ്രകാരം അലോക് വര്‍മയ്ക്കു സിബിഐയില്നിന്നും പടിയിറങ്ങേണ്ടിവന്നു. അലോക് വര്‍മ നടത്തിയ സ്ഥലം മാറ്റങ്ങളെല്ലാം ഇതോടെ നാഗേശ്വര റാവു ഇല്ലാതാക്കുകയും ചെയ്തു.