ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ചു. വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍.
'ഇതുവരെ ഞാന്‍ നിര്‍വഹിച്ച ചുമതലകളില്‍ ഏറ്റവും മികച്ച ജോലിയായിരുന്നു ഇത്. ഏറ്റവും രസകരവും സന്തുഷ്ടവുമായിരുന്നു അത്. ഞാന്‍ പോകുന്നത് എന്‍റെ ജീവിതത്തിലെ സുന്ദര ഓർമ്മകളുമായാണ്. ഈ രാജ്യത്തെ സേവനത്തിനായി ഞാന്‍ ഇനിയും തിരികെയെത്തും'. ഡല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ പീറ്റേഴ്സണ്‍ അന്താരാഷ്‌ട്ര സാമ്പത്തിക സ്ഥാപനത്തിലേയും ഗ്ലോബല്‍ ഡെവലപ്മെന്റ് സെന്റെറിലേയും സീനിയര്‍ ഫെലോ ആയിരുന്ന അദ്ദേഹം, 2014 ഒക്ടോബര്‍ 16നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത്.
റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ നിയമിതനായതിനെ തുടര്‍ന്നാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ ചുമതലയിലേക്ക് എത്തുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു നിയമനം.