തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌

തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തിന്‍റെ സാധുതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്‌ വീണ്ടും രംഗത്ത്‌.

Last Updated : Aug 27, 2018, 12:38 PM IST
തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രത്തിന്‍റെ സാധുതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്‌ വീണ്ടും രംഗത്ത്‌.

വോട്ടിംഗ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനക്ഷമതയെ വിമര്‍ശിച്ച കോണ്‍ഗ്രസ്‌ വോട്ടിംഗിനിടയില്‍ ഇ.വി.എം തകരാറിലാവുന്നതും സൂചിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിക്കാനിരിക്കെയാണ് ഇത് സംബന്ധിച്ച് കമ്മീഷന് കോണ്‍ഗ്രസ് കത്തയയ്ക്കുന്നത്. 

കോണ്‍ഗ്രസ്‌ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ രാജ്യത്ത് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നുണ്ട്. 7 ദേശീയ പാര്‍ട്ടികളും നിരവധി പ്രാദേശിക പാര്‍ട്ടികളും കമ്മീഷനെ നേരില്‍ കണ്ട് നിരവധി തിരഞ്ഞെടുപ്പ് പ്രശ്നങ്ങള്‍ അവതരിപ്പിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന് ബാലറ്റ് പേപ്പര്‍ തിരികെകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നത്. വോട്ടിംഗ് യന്ത്രത്തകരാര്‍ മൂലം ബലികഴിക്കപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യമാണ് എന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടി പറയുന്നു. 

തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്ക൦ 17 പ്രതിപക്ഷ പാര്‍ട്ടികളാണ് രംഗത്ത്. ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെക്കൂടാതെ എസ്.പി, ബി.എസ്.പി, ഇടതു പാര്‍ട്ടികള്‍, ആര്‍.ജെ.ഡി, എന്‍.സി.പി, എ.എ.പി, ഡി.എം.കെ, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ ബാലറ്റ് പേപ്പര്‍ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ ശിവസേനയും പ്രതിപക്ഷത്തിനൊപ്പമാണ്.  

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നിരുന്നുവെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ്  പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ലോകരാഷ്ട്രങ്ങള്‍ പരിശോധിച്ചാല്‍ വളരെ കുറച്ച് രാജ്യങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ വോട്ടിംഗ് യന്ത്ര൦ ഉപയോഗിക്കുന്നതായി കാണുവാന്‍ കഴിയും. മിക്ക സമ്പന്ന രാജ്യങ്ങളും സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ ബാലറ്റ് പേപ്പറാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വോട്ടിംഗിലെ സുതാര്യത നിലനിര്‍ത്താനാണ് ഇത്. 

എന്നാല്‍, കൂടിക്കാഴ്ചയുടെ മുഖ്യ അജണ്ട മറ്റൊന്നാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുന്നു. തെരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കുക, സ്ത്രീകളുടെ പ്രാതിനിധ്യ൦ മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ചർച്ച ചെയ്യുക, പാർട്ടികൾക്കുള്ള ചിലവ് പരിധി നിര്‍ണ്ണയിക്കുക, തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച ഓഡിറ്റ് ചെയ്ത റിപ്പോർട്ടുകളുടെ കൃത്യസമയത്തുള്ള സമർപ്പിക്കൽ എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യമായും ചര്‍ച്ച ചെയ്യുക. 

 

 

Trending News