ജെഎന്‍യു രാജ്യദ്രോഹ കേസ്: കുറ്റപത്രം പട്യാല ഹൗസ് കോടതി അംഗീകരിച്ചില്ല

കുറ്റപത്രത്തിന് ഡല്‍ഹി നിയമ വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.  

Last Updated : Jan 19, 2019, 01:46 PM IST
ജെഎന്‍യു രാജ്യദ്രോഹ കേസ്: കുറ്റപത്രം പട്യാല ഹൗസ് കോടതി അംഗീകരിച്ചില്ല

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹക്കേസില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചില്ല. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ കനയ്യകുമാര്‍, ഉമര്‍ഖാലിദ് അടക്കമുള്ള പത്തോളം വിദ്യാര്‍ത്ഥികളെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കുറ്റപത്രത്തിന് ഡല്‍ഹി നിയമ വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. പത്ത് ദിവസത്തിനകം അനുമതി ലഭിക്കുമെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.എന്നാല്‍ രോഹിത് വെമുലയുടെ ആത്മഹത്യയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പിക്കാരായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മുന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു.

രാജ്യദ്രോഹകുറ്റം ചുമത്തി ആണ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. രാജ്യദ്രോഹത്തിന് (IPC 124 A ), പുറമെ കലാപം ഉണ്ടാക്കല്‍ (147), അനധികൃതമായി സംഘം ചേരല്‍ (149) എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

കനയ്യ കുമാര്‍ ആണ് പ്രകടനത്തിനും, മുദ്രാവാക്യം വിളിക്കും നേതൃത്വം നല്‍കിയത് എന്ന് പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്. കശ്മീരി സ്വദേശികള്‍ ആയ അക്വിബ് ഹുസൈന്‍, മുജീബ് ഹുസ്സൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുള്‍, റയീസ് റസൂല്‍, ബാഷാരത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

ഡൽഹി പൊലീസ് മൂന്ന് വർഷം മുന്‍പാണ്‌ ഈ വിഷയത്തില്‍ അന്വേഷണം തുടങ്ങിയത്. അഫ്സൽ ഗുരുവിനെ  തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി 9ന് കനയ്യ കുമാറിന്‍റെ നേതൃത്വത്തിൽ ജെഎൻയുവിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. 

എന്നാൽ ജെഎൻയുവിൽ നടന്ന പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംഘത്തെ പൊലീസ് തടഞ്ഞു. അതോടെ കനയ്യ കുമാർ മുന്നോട്ടു വന്ന് സുരക്ഷാ ഉദ്യേഗസ്ഥരോട് കയർക്കുകയും സംഘം ചേർന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 

Trending News