റാഞ്ചി: ഝാർഖണ്ഡിൽ ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് അലമുദ്ദീന്‍ എന്നയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപരന്ത്യം തടവു ശിക്ഷ. ഝാർഖണ്ഡ് രാംഗഢിലെ അതിവേഗ കോടതിയുടേതാണ് വിധി. ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്ന ആക്രമങ്ങളിലും കൊലപാതകങ്ങളിലും ആദ്യമായുണ്ടാകുന്ന കോടതി വിധിയാണിത്.
കേസില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 11 പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
2017 ജൂണിലാണ് ബീഫ് കൈവശം സൂക്ഷിച്ചെന്ന് ആരോപിച്ച് രാംഗഢില്‍ ആള്‍ക്കൂട്ടം അലമൂദ്ദീനെ മര്‍ദ്ദിച്ച് കൊന്നത്. 200 കിലോ ഇറച്ചിയുമായി വാനിൽ പോകുമ്പോഴായിരുന്നു ആക്രമണം. വാൻ തീവച്ചു നശിപ്പിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് അലിമുദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ വിസ്താരം നടക്കുന്ന ദിവസം സാക്ഷിയുടെ ഭാര്യ കൊല്ലപ്പെട്ടതും വിവാദമായിരുന്നു. സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ണ്ണായക വിധി.
പതിനൊന്നു പേരിൽ മൂന്നു പേർക്കെതിരെ ഗുഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി രാംഗഡ് കോടതി കണ്ടെത്തി. വിധിക്കെതിരെ അപ്പീൽ നൽകുമെന്നു പ്രതിഭാഗം അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഗോസംരക്ഷണത്തിന്‍റെ പേരില്‍ പരക്കെ ആക്രമണങ്ങളും കൊലപാതകങ്ങളും അരങ്ങേറിയിരുന്നു. ഗോസംരക്ഷണത്തിന്‍റെ പേരില്‍ നടക്കുന്ന ആക്രമങ്ങള്‍ തടയാന്‍ പ്രത്യേക നിയമം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സുപ്രീം കോടതി മുമ്പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.