എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് 31 ന് പരിഗണിക്കും

ഹര്‍ജി പരിഗണിക്കുന്ന 31 ന് ഉച്ചക്ക് 12 മണിക്ക് അക്ബര്‍ കോടതിയില്‍ ഹാജരാകണം.   

Last Updated : Oct 18, 2018, 04:42 PM IST
എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് 31 ന് പരിഗണിക്കും

പട്യാല: ലൈംഗികാരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തയ്ക്കെതിരെ എംജെ അക്ബർ നല്‍കിയ ക്രിമിനൽ മാനനഷ്ടകേസ് പരിഗണിക്കുന്നത് ഈ മാസം 31 ലേക്ക് മാറ്റി. 

അക്ബറിനെതിരെ പ്രിയാ രമണി ട്വിറ്ററിലൂടെ ഉന്നയിച്ച ആരോപണങ്ങൾ അപകീര്‍ത്തിപ്പെടുത്തുന്നതെന്നാണ് അക്ബറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഗീതാ ലൂത്ര വാദിച്ചത്. 

ഹര്‍ജി പരിഗണിക്കുന്ന 31 ന് ഉച്ചക്ക് 12 മണിക്ക് അക്ബര്‍ കോടതിയില്‍ ഹാജരാകണം. അതേസമയം മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് പിൻവലിക്കാൻ തയ്യാറാകണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്ക് നിയമസഹായം നല്കാൻ തയ്യാറെന്നും എഡിറ്റേഴ്സ് ഗിൽഡ് പറഞ്ഞു. 

മാധ്യമ പ്രവര്‍ത്തക പ്രിയ രമണിയാണ് മീടൂ കാമ്പെയിനിന്‍റെ ഭാഗമായി ആദ്യം അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. പ്രിയ രമണിക്ക് പിന്നാലെ 12 വനിതാ പത്രവര്‍ത്തകരും അക്ബറിനെതിരെ സമാന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.  

അക്ബറിന് കീഴില്‍ ജോലി ചെയ്യവേ പല തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പ്രിയാ രമണിയുടെ ആരോപണത്തിനെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് പട്യാല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

പ്രിയാ രമണിയുടെ ആരോപണം വസ്തുതാവിരുദ്ധമാണ്. തന്‍റെ പേരിനും പ്രശസ്തിക്കും കളങ്കംവരുത്താനുള്ള നീക്കമാണ് പ്രിയ രമണിയുടേതെന്ന് ആരോപിച്ചായിരുന്നു എം.ജെ അക്ബര്‍ മാനനഷ്ടകേസ് നല്‍കിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണത്തിന് പിന്നില്‍ ഗുഢ അജണ്ട ഉണ്ടെന്ന് അക്ബറിന്‍റെ ഹര്‍ജിയില്‍ പറയുന്നു. 

വിവാദങ്ങളെ തുടര്‍ന്ന് അക്ബര്‍ വിദേശകാര്യസഹമന്ത്രി പദവിയില്‍ നിന്ന് ഇന്നലെ രാജിവെക്കുകയും ചെയ്തു.

Trending News