ന്യൂഡൽഹി: ഇറാഖിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെ സുഷമയക്കെതിരെ ശക്തമായ ആരോപണവുമായി കോൺഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്.
എന്തുകൊണ്ട് സര്‍ക്കാര്‍ ഈ വിവരം അറിയിക്കാന്‍ വൈകിയതെന്ന് വ്യക്തമാക്കണമെന്നാണ് ശശി തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും ഇത് ഗൗരവമേറിയ വിഷയമാണ്. എപ്പോൾ സംഭവിച്ചുവെന്ന്‍ വ്യക്തമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും തരൂര്‍ സൂചിപ്പിച്ചു. ഇവരുടെ കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷയാണുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞതെന്നും കൂട്ടശവക്കുഴികളിൽ മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങളെന്നും സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞിരുന്നു.
മരിച്ചവരില്‍ കൂടുതലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.