ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. വിദേശത്തുള്ള വസതിയടക്കം 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഐഎന്‍എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയാണ് നടപടി.
ന്യൂഡല്‍ഹി ജോര്‍ബാഗ്, ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലെ ബംഗ്ലാവുകള്‍, യുകെയിലെ വസതി, ബാഴ്‌സലോണയിലെ വസതി എന്നിവയെല്ലാം കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ചെന്നൈയില്‍ ബാങ്കിലുണ്ടായിരുന്ന 90 ലക്ഷം ലക്ഷം രൂപയും പിടിച്ചെടുത്തു. അഡ്വാന്‍റെജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരിലുള്ള അക്കൗണ്ടായിരുന്നു ഇത്.
ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എൻ.എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരം 10 ലക്ഷം രൂപ കോഴവാങ്ങി ഇടപെടൽ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തിരുന്നു.
4 കോടി 62 ലക്ഷം രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനാണ് ചിദംബരം ധനമന്ത്രിയായിരിക്കെ എഫ്.ഐ.പി.ബി, ഐ.എൻ.എക്സ് മീഡിയക്ക് അനുമതി നൽകിയത്. എന്നാൽ 305 കോടി വിദേശനിക്ഷേപമായി സ്വീകരിച്ച കമ്പനി ഓഹരി വിലയിലും കൃത്രിമം കാട്ടിയതായി സിബിഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. നേരത്തെ ഈ കേസില്‍ പി.ചിദംബരത്തിന്‍റെയും കാര്‍ത്തി ചിദംബരത്തിന്‍റെയും വീടുകളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കാര്‍ത്തി ചിദംബരം ഐഎൻഎക്സ് മീഡിയയിൽ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയതിനുള്ള വൗച്ചര്‍ സിബിഐക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടാന്‍ നടപടി സ്വീകരിച്ചത്.