ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ, ബിജെപിയില്‍നിന്നും രാജിവച്ച മാനവേന്ദ്ര സിംഗ് നാളെ കോണ്‍ഗ്രസില്‍ ചേരും.
നാളെ 10.30 ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തുന്ന അദ്ദേഹം പാര്‍ട്ടിയില്‍ ചേരാനുള്ള എല്ലാ ഔപചാരികതകളും പൂർത്തിയാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി നേതാവ് ജസ്വന്ത് സിംഗിന്‍റെ മകനും മുന്‍ എംഎല്‍എയുമാണ് മാനവേന്ദ്ര സിംഗ്.
കഴിഞ്ഞ സെപ്റ്റംബര്‍ 22 നാണ് അദ്ദേഹം ബിജെപിയില്‍ നിന്നും രാജിവച്ചത്. താമര തിരഞ്ഞെടുത്തത് തന്‍റെ തെറ്റായിപ്പോയി എന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. 'താമര തിരഞ്ഞെടുത്തത് ഞാന്‍ ചെയ്ത തെറ്റാണ്.' രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന 'സ്വാഭിമാന്‍ റാലി'യില്‍ മാനവേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടിരുന്നു.
വോട്ടര്‍മാരുടെ ആത്മാഭിമാനം രക്ഷിക്കാനുള്ള യാത്ര എന്ന പേരിലാണ് മാനവേന്ദ്ര സിംഗ് 'സ്വാഭിമാന്‍ യാത്ര' സംഘടിപ്പിച്ചത്.
വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. കര്‍ഷകര്‍ രോഷാകുലരാണ്. ഇതെന്‍റെ കുടുംബത്തിന്‍റെ മാത്രം കാര്യമല്ല, ഇവിടുത്തെ ഓരോ പൗരന്‍റെയും ആത്മാഭിമാനത്തിന്‍റെ കാര്യമാണ്. മാനവേന്ദ്ര സിംഗ് പാര്‍ട്ടി വിട്ടതിനെക്കുറിച്ച് ഭാര്യ ചിത്ര സിംഗ് അഭിപ്രായപ്പെട്ടിരുന്നു.
മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ 'ഗൗരവ് യാത്ര'യില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ തന്നെ മാനവേന്ദ്ര സിംഗ് പാര്‍ട്ടി വിടുകയാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജസ്വന്ത് സിംഗിനു സീറ്റ് നിഷേധിച്ചതോടെയാണ് മാനവേന്ദ്ര സിംഗ് ബിജെപിയുമായി അകന്നു തുടങ്ങിയത്. തുടര്‍ന്ന് ജസ്വന്ത് സിംഗ് ബിജെപിക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലെ ഒരു പ്രമുഖ നേതാവിന്‍റെ കൂടുമാറല്‍ പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഡിസംബര്‍ 7നാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് നടക്കും.