ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവും പിസിസി അദ്ധ്യക്ഷനുമായ കമല്‍ നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ്. സംസ്ഥാനത്തെ 18ാമത് മുഖ്യമന്ത്രിയാണ് കമല്‍ നാഥ്.
ഭോപ്പാലിലെ ജാമ്ബുരി മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലാണ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നവംബർ 28ന് നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് 114 സീറ്റ് നേടി.കേവല ഭൂരിപക്ഷത്തിന് 2 സീറ്റ് കുറവാണ് പാര്‍ട്ടിയ്ക്ക് ലഭിച്ചത്. എന്നാല്‍, 2 ബിഎസ്പി, 1 എസ് പി എംഎൽഎമാരുടേയും, 4 സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചതോടെ സഭയില്‍ പാര്‍ട്ടിയ്ക്ക് 121 എംഎൽഎമാരുടെ പിന്തുണയായി. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 109 സീറ്റുകളാണ് ലഭിച്ചത്.