ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. മുമ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയെന്ന് കുമാരസ്വാമി പറഞ്ഞു. അച്ഛന്‍ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹമെന്നും വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു.
സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന് കോണ്‍ഗ്രസിനോട് നന്ദിയുണ്ടെന്നും മുന്‍പ് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ കൂട്ടുപിടിച്ചതില്‍ പിതാവ് എച്ച് ഡി ദേവ ഗൗഡയോട് മാപ്പുപറഞ്ഞുമാണ് കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. മുന്‍പുണ്ടായിരുന്ന ബിജെപി സഖ്യം രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പാടാണെന്നും കുമാരസ്വാമി പറഞ്ഞു.
കുമാരസ്വാമിക്ക് പിന്നാലെ യെദ്ദ്യൂരപ്പയും സംസാരിച്ചു. കുമാരസ്വാമിയെ പിന്തുണച്ചതില്‍ ഖേദിക്കുന്നുവെന്ന് യെദിയൂരപ്പയും അഭിപ്രായപ്പെട്ടു. അതേസമയം, കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാറിനെതിരെ ആഞ്ഞടിച്ച യെദ്ദ്യൂരപ്പ, ശിവകുമാര്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യെദ്ദ്യൂരപ്പയുടെ പരാമര്‍ശത്തില്‍ ചിരിക്കുക മാത്രമാണ് ശിവകുമാര്‍ ചെയ്തത്.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ ബിജെപി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ചേക്കുമെന്നാണ് സൂചന. ബി എസ് യെദ്യൂരപ്പയെ പ്രതിപക്ഷ നേതാവായി സഭ അംഗീകരിച്ചു. സ്പീക്കര്‍ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് സ്പീക്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗോവിന്ദ് കര്‍ജോള്‍ ആയിരിക്കും പ്രതിപക്ഷ ഉപനേതാവ്.
ആകെ 224 അംഗങ്ങളാണ് കര്‍ണാടക നിയമ സഭയില്‍ ഉള്ളത്. 222 സീറ്റിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 112 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമിയ്ക്കാവശ്യം. കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന് ആകെ 116 അംഗങ്ങളുടെ പിന്തുണയാണ് ഇപ്പോഴുള്ളത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 104 സീറ്റില്‍ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ബിജെപിയുടെ യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പിന് മിനിറ്റുകള്‍ അവശേഷിക്കെ രാജിവെച്ചത്. തുടര്‍ന്ന് ഗവര്‍ണര്‍ വാജുഭായ് വാല അതേ ദിവസം തന്നെ എച്ച്‌ഡി കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു.
മെയ് 23ന് വിധാന്‍ സൗധയില്‍ വെച്ച് നടന്ന ചടങ്ങിലാണ് കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്‌ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ഡോ. ജി പരമേശ്വരയും അധികാരമേറ്റത്.
ഞങ്ങളുടെ എംഎൽഎമാർ വാങ്ങാനും വിൽക്കാനുമുളളവരല്ല. ഭൂരിപക്ഷമുണ്ടെന്നും സർക്കാരിനെ നയിക്കാൻ കഴിയുമെന്നും ഞങ്ങൾ തെളിയിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.