ചെന്നൈ: രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് തിരി കൊളുത്തിക്കൊണ്ട് ഇന്ന് കമല്‍ ഹാസന്‍ - അരവിന്ദ് കെജ്‌രിവാള്‍ കൂടിക്കാഴ്ച. നടന്‍ കമല്‍ ഹാസനെ കാണാന്‍ ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ചെന്നൈയിലെത്തുകയാണ്. രാവിലെ 11.30നാണ് കെജ്‌രിവാള്‍ ചെന്നൈയിലെത്തിച്ചേരുക.
വിശാലമായ ഉച്ചവിരുന്നൊരുക്കിയാണ് കമല്‍ ഹാസന്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. കൂടിക്കാഴ്ച കമല്‍ ഹാസന്‍റെ അല്‍വര്‍പെട്ടിലുള്ള വസതിയില്‍ വച്ചാണ് നടക്കുക.
എന്തായാലും ഈ കൂടിക്കാഴ്ച പുതിയ രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ഈ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം ഇരുവരും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ രാഷ്ട്രീയ പ്രവേശനം തന്നെയാണ് അജണ്ടയെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു.
പത്തു ദിവസമായി മഹാരാഷ്ട്രയിലെ വിപാസന ധ്യാന കേന്ദ്രത്തിലായിരുന്നു കെജ്‌രിവാള്‍.
കെജ്‌രിവാള്‍ മുഖ്യമന്ത്രിയായ ഉടന്‍ കമല്‍ഹാസന്‍ ഡല്‍ഹിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും നേരത്തെ കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ അദ്ദേഹവുമായി കൈ കോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നും കമല്‍ഹാസന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.