ബെംഗളൂരു: കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗും പ്രതാപ് ഗൗഡയും വിധാന്‍ സൗധയിലെത്തി. ഇവര്‍ രണ്ടു പേരും യെദ്യുരപ്പയ്ക്ക് എതിരായി വോട്ട് ചെയ്യുമെന്നാണ് സൂചന.
തുടക്കം മുതല്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ് എംഎൽഎമാരായ ആനന്ദ് സിംഗും പ്രതാപഗൗഡ പാട്ടീലും വിശ്വാസവോട്ടിനായി സഭയിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും എത്തിയാൽ അവർ കോണ്‍ഗ്രസിനു വോട്ടു ചെയ്യുമെന്ന് ഉറപ്പാണെന്നും ശിവകുമാർ പറഞ്ഞു.
അതിനിടെ, ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തില്‍ വിശ്വാസവോട്ടിന് നില്‍ക്കാതെ ബി.എസ് യെദ്യുരപ്പ രാജി വയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. പതിമൂന്ന് പേജുള്ള വികാരഭരിതമായ രാജി പ്രസംഗം തയ്യാറാക്കിയതാണ് സൂചന.