ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി. നിലവിലെ നോട്ടുക്ഷാമത്തിന് കാരണം പ്രധാനമന്ത്രിയുടെ തലതിരിഞ്ഞ നയങ്ങളാണെന്നും രാഹുൽ കുറ്റപ്പെടുത്തി. അമേതി സന്ദർശനത്തിനിടെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്.
നോട്ടുനിരോധനത്തിലൂടെ രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ മോദി തകർത്തു. 30,000 കോടിയുമായി മുങ്ങിയ നീരവ് മോദിയെ കുറിച്ച് മോദി മിണ്ടുന്നില്ല. ജനങ്ങളുടെ കൈയ്യിൽ നിന്ന് 500, 1000 നോട്ടുകൾ തട്ടിപ്പറിച്ച് നീരവ് മോദിയുടെ പോക്കറ്റിലിട്ട് കൊടുക്കുകയാണ് മോദി ചെയ്തതെന്നും രാഹുൽ പറഞ്ഞു കുറ്റപ്പെടുത്തി.
രാജ്യത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും തന്നോട് സംവാദത്തിന് തയ്യാറാകാതെ മോദി പേടിച്ചോടുകയാണ്. പ്രധാനമന്ത്രിക്ക് പാർലമെന്റിൽ വന്നു നിൽക്കാൻ ഭയമാണെന്നും രാഹുൽ പരിഹസിച്ചു.