ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ ലോക്സഭയില്‍ പുരോഗമിക്കവേ രാഹുലിനെതിരെ അവകാശലംഘന നോട്ടീസ്.
സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് രാഹുലിനെതിരെ ബിജെപി അവകാശലംഘനത്തിന് നോട്ടീസ് നല്‍കുന്നത്. പാര്‍ലമെന്‍ററികാര്യ മന്ത്രി ആനന്ദ് കുമാര്‍ ഇത് സംബന്ധിച്ച് സഭയെ അറിയിച്ചു.
സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ റാഫേല്‍ ഇടപാട് മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും പങ്കുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി ആരോപിച്ചത്.
അമിത് ഷായുടെ മകന്‍ ജയ് ഷായുടെ അഴിമതിക്കെതിരെ പ്രധാനമന്ത്രി മൗനം പാലിച്ചുവെന്നും രാഹുല്‍ തെന്റ പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. രാഹുലിന്റെ ഇത്തരം ആരോപണങ്ങളാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.
അധികാരത്തിലേറി നാലര വര്‍ഷംകൊണ്ട് പ്രധാനമന്ത്രി നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് രാഹുല്‍ ആരോപിച്ചു. രണ്ടുകോടി ആളുകള്‍ക്ക് ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി, നാലായിരം പേര്‍ക്ക് പോലും ജോലി നല്‍കിയില്ലെന്ന് പരിഹസിച്ചു.
അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധിക്കുകമാത്രമാണ് ചെയ്തതെന്നും അതിലൂടെ സാധാരണക്കാരന്‍റെ പോക്കറ്റിലുണ്ടായിരുന്ന പൈസ പിടിച്ചുപറിക്കുകയായിരുന്നുവെന്നും ആരോപിച്ചു.
കോണ്‍ഗ്രസ് നടപ്പാക്കാനിരുന്ന ജിഎസ്ടി തടഞ്ഞ ബിജെപി പിന്നീട് അത് നടപ്പിലാക്കുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞു. സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്‍റിലെ ബലപരീക്ഷണം.