ന്യൂഡല്‍ഹി: ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയത്തിന് ബദല്‍ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഒരു വര്‍ഷം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതാണ് കമ്മീഷന് മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശം.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് കമ്മീഷനോട് കേന്ദ്ര നിയമ കമ്മീഷന് അഭിപ്രായം ആരാഞ്ഞിരുന്നു. അതിന് മറുപടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബദല്‍ നിര്‍ദേശം മുന്നോട്ട് വച്ചത്.
ഒരു വർഷത്തെ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നത് താരതമ്യേന എളുപ്പമാണെന്നും നിയമ പ്രശ്നങ്ങൾ അധികമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിയുടെ ആശയം നടപ്പാക്കണമെങ്കില്‍ അഞ്ച് നിയമഭേദഗതികള്‍ ആവശ്യമാണ്.
നിയമസഭയുടെ കാലാവധി കഴിയുന്നതിന് ആറുമാസം മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുകയാണ് സാധാരണ പതിവ്. ഇത് ഒരു വര്‍ഷം എന്നാക്കി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്താല്‍ മറ്റ് നിയമപ്രശ്നങ്ങളില്ലാതെ ഒരു വര്‍ഷം എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താം. ഇക്കാര്യം വിശദീകരിച്ച് കേന്ദ്ര നിയമ കമ്മീഷന് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആശയം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ചു നടക്കും. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടല്‍.