വാഹനങ്ങളിലെ പുക മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്കുവനുള്ള നടപടി എന്ന നിലയില്‍, പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനിമുതൽ ഇൻഷുറൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി പുതിയ ഓർഡിനിനൻസ് പുറപ്പെടുവിച്ചു.
ഇൻഷുറൻസ് നൽകുന്നതിന് പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് സുപ്രീംകോടതി നിർദേശം നൽകി. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ റോഡിലിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തി വായു മലിനീകരണം കുറക്കുന്നതിനായാണ് പുതിയ നിർദേശം.
പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുന്നതിൽ കൃത്രിമത്വം നടക്കുന്നുണ്ടോ എന്നറിയാൻ എല്ലാ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങളിലും ദേശീയ തലത്തിൽ ഒരു റിയൽ ടൈം ഓണ്‍ലൈന്‍ സംവിധാനം ഏർപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ദേശീയ
തലസ്ഥാന മേഖലയിലെ എല്ലാ പെട്രോൾ പമ്പുകളിലും മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ഗതാഗത മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു. ഇതിന് നാലാഴ്ച സമയവും കോടതി അനുവദിച്ചു.
പരിസ്ഥിതി പ്രവർത്തകൻ എം.സി മേത്ത നൽകിയ പൊതുതാത്പര്യ ഹരജിയെ തുടർന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നൽകിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.