മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവ്. ഇന്ന് അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 72.97ലെത്തി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യമിടിയുന്നതിന് കാരണമായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, രൂപയുടെ മൂല്യം കൂടുതല്‍ ഇടിയാനാണ് സാധ്യതയെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.
അതേസമയം, രൂപയുടെ മൂല്യമിടിയുന്നത് തടയാന്‍ നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്ന രൂപയുടെ മൂല്യ ഇടിവിനെ നേരിടാന്‍ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ നിര്‍ണ്ണായക യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്.
അവശ്യ സാധനങ്ങൾ അല്ലാത്തവയുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ യോഗത്തില്‍ തീരുമാനമായിരുന്നു. അതുകൂടാതെ, കയറ്റുമതി കൂട്ടാനും വിദേശത്തുനിന്നുള്ള കടം വാങ്ങൽ കൂട്ടാനും തീരുമാനമായിട്ടുണ്ട്.
ക്രൂഡോയിൽ വില വർദ്ധനയും വ്യാപാര രംഗത്തെ മത്സരവും അമേരിക്കൻ നയങ്ങളുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടിരുന്നു.