ഗുരുഗ്രാം: ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ പ്രദ്യുമൻ ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതിയായ 11ാം ക്ലാസ്സ്‌കാരന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് മുന്‍പ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത ബസ് ജീവനക്കാരന്‍ നിയമ നടപടിയ്ക്ക് ഒരുങ്ങുന്നു. യഥാര്‍ത്ഥ പ്രതിയെ സിബിഐ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ കുടുംബം തീരുമാനിച്ചത്.
ഹരിയാന പൊലിസിനെതിരെ പരാതി നല്‍കുമെന്നും, കേസില്‍ അശോക് കുമാറിനെ മനഃപൂര്‍വ്വം പ്രതിയാക്കാനാണ് ആദ്യം കേസ് അന്വേഷിച്ച പൊലിസ് ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.
‘കൃത്രിമ തെളിവുകളുണ്ടാക്കി തന്‍റെ മകനെ ബലിയാടാക്കാനാണ് പൊലിസ് ശ്രമിച്ചതെന്ന കാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. കുറ്റം സമ്മതിക്കുന്നതിനും മാധ്യമങ്ങള്‍ക്കു മുന്നില്‍ ഏറ്റുപറയുന്നതിനും അശോക് കുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും മയക്കു മരുന്നുകള്‍ നല്‍കുകയും ചെയ്തു’- അശോക് കുമാറിന്‍റെ പിതാവ് അമീര്‍ചന്ദ് പറഞ്ഞു. നാട്ടുകാര്‍ മുഴുവന്‍ തന്നോടൊപ്പമുണ്ട്. നിയമ നടപടിയുമായി മുന്നോട്ടു പോവാന്‍ അവരാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതകം നടന്ന ആ ദിവസം തന്നെ അറസ്റ്റിലായ ബസ് ജീവനക്കാരന്‍ ബാത്റൂമിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത് കുട്ടി എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ലൈംഗീകപീഡനം നടത്താനുള്ള ശ്രമം കുട്ടി തടഞ്ഞപ്പോള്‍ അശോക് കുമാര്‍ കുട്ടിയെ കൊന്നെന്നായിരുന്നു പൊലിസ് ഭാഷ്യം. കൂടാതെ ചോദ്യം ചെയ്യലില്‍ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായും പൊലിസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ അശോക് കുമാറിന്‍റെ ബന്ധുക്കള്‍ അന്നുതന്നെ രംഗത്ത് വന്നിരുന്നു. ഇയാളെ കേസില്‍ കുടുക്കിയതാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
വിദ്യാർഥികളും ബസ് ജീവനക്കാരും ക്ലാസ് ഫോർ ജീവനക്കാരും ഇതേ ബാത്റൂമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതാണ് പുതിയ വഴിത്തിരിവിന് കാരണമായത്.
കൊലപാതകം സിബിഐ അന്വേഷണിക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് പ്രദ്യുമൻ ഠാക്കൂറിന്‍റെ മാതാപിതാക്കളായിരുന്നു. സംഭവത്തില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചിലത് മറച്ചു വയ്ക്കുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കളും കുറ്റപ്പെടുത്തിയിരുന്നു. ബസ് കണ്ടക്ടര്‍ക്ക് അനുകൂലമായ മറുപടിയുമായിപ്രദ്യുമൻ ഠാക്കൂറിന്‍റെ മാതാപിതാക്കളും എത്തി. അശോക് കുമാര്‍ അല്ല ഈ കൃത്യം ചെയ്തതെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു എന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്.