ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രനിയമത്തില്‍ ഇളവു വരുത്തി ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. മുംബൈയില്‍ പീഡനത്തിനിരയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് വിധി. അസ്വാഭാവികതയുള്ള 24 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രീംകോടതി അനുമതി നല്‍കിയത്.
ഗര്‍ഭഛിദ്രം നടത്തിയില്ലെങ്കില്‍ സ്ത്രീയുടെ ജീവന്‍ അപകടത്തിലാകുമെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്.യുവതി ചികിത്സ തേടിയ മുംബൈയിലെ കിങ് എഡ്വാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും യുവതിയുടെ ആരോഗ്യസ്ഥിതിയും അപകടസാധ്യതയില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നതിലെ പ്രായോഗികതയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗിയുടെ അഭിപ്രായവും കോടതി ആരാഞ്ഞു.
ഭ്രൂണത്തിന് വളര്‍ച്ച എത്തികൊണ്ടിരിക്കുന്നതിനാല്‍ എത്രയും പെട്ടന്ന് തീരുമാനമുണ്ടാകണമെന്ന് യുവതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തന്‍്റെ ഗര്‍ഭസ്ഥ ശിശുവിന് അസ്വാഭാവികതകളുണ്ടെന്നും കുഞ്ഞ് ജനിക്കുകയാണെങ്കില്‍ അത് തന്നില്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, അമ്മയുടേയും കുഞ്ഞിന്‍റെയും ജീവന് ഭീഷണി ഉണ്ടെങ്കിലും 24 ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രം സാധ്യമല്ലെന്നാണ് നിയമത്തില്‍ പറയുന്നത്.