ന്യൂഡല്‍ഹി: 8 സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കൂടാതെ ഹര്‍ജിക്കാരന് ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. 8 സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ബിജെപി നേതാവും അഡ്വക്കേറ്റുമായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹര്‍ജിക്കാരന്‍. ലക്ഷദ്വീപ്, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
മറ്റു മതവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാ കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. മതേതരത്വം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന രാഷ്ട്രീയം ജനാധിപത്യത്തിന് ദോഷം മാത്രമേ ചെയ്യൂ എന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.