പട്ന: 'ശൗചാലയം നിർമ്മിക്കാൻ പണമില്ലാത്തവര്‍ ഭാര്യയെ വിൽക്കൂ എന്ന വിവാദ പ്രസ്താവനയുമായി ഔറംഗബാദ് ജില്ലാ കലക്ടർ കൻവാൽ തനൂജ്. സ്വച്ഛ് ഭാരത് അഭിയാന്‍റെ ഭാഗമായി ഔറംഗബാദ് ജില്ലയിലെ ജമ്ഹോര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണു 2010 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ തനൂജ് വിവാദ പ്രസ്താവന നടത്തിയത്.
ശൗചാലയം പണിയാൻ കാശില്ലെന്നു വാദിച്ചയാളോട് പ്രതികരിക്കുമ്പോഴായിരുന്നു തനൂജിന്‍റെ അതീവ രോഷത്തോടെയുള്ള പരാമർശം. 'ശൗചാലയം ഇല്ലാത്തത് കൊണ്ട് ദിനംപ്രതി ബലാല്‍സംഗങ്ങളും വനിതകള്‍ക്കെതിരെയുള്ള അതിക്രമം വളര്‍ന്നു വരുകയാണ്. ഒരു ശൗചാലയം നിര്‍മ്മിക്കാന്‍ 12000 രൂപയാണ് വേണ്ടിയത്. ഇതുപോലും ചെലവാക്കാന്‍ പണമില്ലെങ്കില്‍ പിന്നെ ഭാര്യയെ വില്‍ക്കുന്നതാണ് നല്ലത്'.
വിവാദ പരാമർശം അടങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് വിശദീകരണവുമായി തന്‍റെ പ്രസംഗത്തിലെ ചെറിയൊരു ഭാഗം അടർത്തിമാറ്റി തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് തനൂജ് പറയുന്നത്.
അതേസമയം, വിവാദ പരാമര്‍ശത്തെ തുടര്‍ന്ന്‍ തനൂജിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. 'അദ്ദേഹം ഒരു ഐഎഎസ് ഓഫീസറാണ്, ഇത്തരത്തിലൊരു പെരുമാറ്റം അദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചില്ല. ജനങ്ങളുടെ നികുതി അടവില്‍ നിന്നാണ് അവരുടെ ശമ്പളം രൂപികരിക്കപ്പെടുന്നത്. ഇതില്‍ കര്‍ശനമായ നടപടി അദേഹത്തിനെതിരെ എടുക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി അധികൃതര്‍ പറഞ്ഞു.