ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാറിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്രസർക്കാർ ഇന്ത്യ എന്ന ആശയവും അതിന്‍റെ സാരാംശവും തകർക്കാനാണ് ശ്രമിക്കുന്നത്. സാമ്പത്തികം, സമാധാനം, നനാത്വം തുടങ്ങിയ എല്ലാവശങ്ങളിലും സർക്കാർ അധോഗതിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ വിമർശിച്ചു.
കേന്ദ്രസര്‍ക്കാര്‍ എണ്ണിപ്പറയുന്ന നേട്ടങ്ങള്‍ക്കു കാരണമായ പദ്ധതികളെല്ലാം യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് വിഭാവനം ചെയ്തവയാണ്. രാജ്യത്തെ നാണംകെടുത്തി, വികസനം പിറകോട്ടടിച്ച്, ഇടുങ്ങിയ ചിന്താഗതിയുള്ള രാജ്യമെന്ന പേര് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുകയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി മോദി സര്‍ക്കാര്‍ ചെയ്തതെന്നും സോണിയ പറഞ്ഞു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് പാഠമാകണം. ഗുജറാത്ത്, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് സംഘടനയെ ശക്തിപ്പെടുത്തണമെന്നും സോണിയ പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയുടെ അധ്യക്ഷ പദവി പ്രവർത്തക സമിതി ചർച്ച ചെയ്തില്ലെന്നാണ് വിവരം.