ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, അതിനാല്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഒന്നടങ്കം തള്ളപ്പെട്ട സാഹചര്യത്തില്‍, പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന ആശ്വാസ വാക്കുകളുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ജസ്റ്റിസ് ലോയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ എന്നെങ്കിലും പുറത്തെത്തുമെന്ന കാര്യത്തില്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സമര്‍പ്പിച്ചിരുന്ന നിരവധി ഹര്‍ജികള്‍ ഒന്നാകെ സുപ്രീംകോടതി തള്ളിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പ്രതീക്ഷ നശിച്ചെന്നും, എല്ലാം ആസൂത്രിതമാണെന്നും ലോയയുടെ കുടുംബം പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്.
'പ്രതീക്ഷയ്ക്ക് വകയുണ്ട്, ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ജനതയ്ക്ക് സത്യമെന്തെന്ന് കാണുവാന്‍ കഴിയും', ജസ്റ്റിസ് ലോയയെ മറക്കാന്‍ ഇന്ത്യ അനുവദിക്കില്ല. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ലോയയുടെ കുടുംബാംഗങ്ങളുടെ പ്രതികരണം സംബന്ധിച്ച റിപ്പോര്‍ട്ടിന്‍റെ ലിങ്കും ഒപ്പം നല്‍കിയിട്ടുണ്ട്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ വിചാരണ കോടതി ജഡ്ജിയായിരുന്നു ലോയ. 2014 ഡിസംബര്‍ 1നാണ് ജസ്റ്റിസ് ലോയ മരണപ്പെട്ടത്. നാഗ്പുരിൽ വിവാഹച്ചടങ്ങളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. അതേസമയം, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിരുന്നു.
“There is no hope left, everything is managed” say Judge Loya’s family.
I want to tell them, there is hope. There is hope because millions of Indians can see the truth.
India will not allow Judge Loya to be forgotten.https://t.co/qSczy4kmZr
— Rahul Gandhi (@RahulGandhi) April 20, 2018