ബുറാഡി കേസ്: 11 പേരില്‍ 3 പേര്‍ രക്ഷപെടാന്‍ ശ്രമിച്ചിരുന്നുവെന്ന് പോലീസ്

മൃതദേഹ പരിശോധന കൂട്ട ആത്മഹത്യയെന്ന് വിരല്‍ചൂണ്ടുമ്പോഴും സംഭവത്തിന് പിന്നിലെ ദുരൂഹത ഇപ്പോഴും മനസിലാകുന്നില്ല. ദുരൂഹതകള്‍ പൂര്‍ണമായും നീക്കാന്‍ മനഃശാസ്ത്ര വിശകലനങ്ങള്‍ക്ക് ഒരുങ്ങുകയാണ് പൊലീസ്.  

Last Updated : Jul 14, 2018, 03:26 PM IST
ബുറാഡി കേസ്: 11 പേരില്‍ 3 പേര്‍ രക്ഷപെടാന്‍ ശ്രമിച്ചിരുന്നുവെന്ന് പോലീസ്

ന്യൂഡല്‍ഹി: ബുരാഡിയില്‍ ഒരു കുടുബംത്തിലെ പതിനൊന്ന് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം വഴിമാറുന്നു. മരിച്ചനിലയില്‍ കണ്ടെത്തിയ പതിനൊന്നുപേരും ആത്മഹത്യ ചെയ്തതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് കൃത്യമായ വിശകലനം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. 

മൃതദേഹ പരിശോധന കൂട്ട ആത്മഹത്യയെന്ന് വിരല്‍ചൂണ്ടുമ്പോഴും സംഭവത്തിന് പിന്നിലെ ദുരൂഹത ഇപ്പോഴും മനസിലാകുന്നില്ല. ദുരൂഹതകള്‍ പൂര്‍ണമായും നീക്കാന്‍ മനഃശാസ്ത്ര വിശകലനങ്ങള്‍ക്ക് ഒരുങ്ങുകയാണ് പൊലീസ്. അന്വേഷണത്തിന്‍റെ അടുത്ത ഘട്ടമായി മാനസിക വിശകലനം തയാറാക്കും. കുടുംബത്തെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളാണു പൊലീസ് അന്വേഷിക്കുന്നത്. ഇതിനോടകം ഇരുന്നൂറിലേറെപ്പേരെ പൊലീസ് ചോദ്യം ചെയ്യുകയും മരിച്ചവരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചു വരുകയുമാണ്‌.

കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവിയുടെ മൃതദേഹമാണ് തറയില്‍ കണ്ടെത്തിയിരുന്നത്. ഇവരെ കൊലപ്പെടുത്തിയത് ആകാമെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതുതെറ്റാണെന്നു തെളിഞ്ഞു. നേരത്തെ വന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പത്തു പേര്‍ ആത്മഹത്യ ചെയ്തതു തന്നെയാണെന്ന് എന്നായിരുന്നെങ്കിലും നാരായണ്‍ ദേവിയുടെ മൃതദേഹത്തിന്‍റെ പരിശോധനാ റിപ്പോര്‍ട്ട് വൈകിയത് ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.

നാരായണ്‍ ദേവി അലമാരയിലാകും തൂങ്ങിയതെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍. എങ്ങനെയാണ് തൂങ്ങി മരിക്കേണ്ടതെന്നു വിശദമാക്കുന്ന രേഖകള്‍ സംഭവസ്ഥലത്തുനിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മരിച്ചനിലയില്‍ കണ്ടെത്തിയവരില്‍ മൂന്നുപേരുടെ കൈകള്‍ സ്വയം അഴിക്കാവുന്ന തരത്തിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. 

മറ്റുള്ളവരുടെ കൈകള്‍ കെട്ടിയതിനുശേഷമാകാം ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണു പൊലീസ് വിലയിരുത്തല്‍. അല്ലെങ്കില്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരിക്കാമെന്നും പൊലീസ് കണക്കുകൂട്ടുന്നു. ലളിത്, ഭാര്യ ടിന, മുതിര്‍ന്ന സഹോദരന്‍ ഭൂവനേഷ് എന്നിവരുടെ കൈകളാണ് അഴിക്കാവുന്ന തരത്തില്‍ മുന്നോട്ടു കെട്ടിയിരുന്നത്. മറ്റുള്ളവരുടെ കൈകള്‍ പുറകിലേക്കാണു കെട്ടിയിരുന്നത്.

ജൂണ്‍ 30ന് ആണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. 

Trending News