പോർട്ട്ബ്ലെയർ: കൊടുങ്കാറ്റും കനത്ത മഴയെയും തുടർന്ന് ആൻഡമാനിൽ 1400 ടൂറിസ്റ്റുകൾ കുടുങ്ങിയതായി പുതിയ റിപ്പോർട്ട്. ആന്‍ഡമാനിലെ ഏറ്റവും വലിയ ദ്വീപായ ഹാവെല്ലോക്കില്‍ എത്തിയവരാണ് കുടുങ്ങിയത്. ആൻഡമാൻ ഭരണകൂടം ഇവരെ കടത്തുബോട്ടുകളിലായി പോർട്ട്ബ്ലെയർ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.
അതേസമയം, ആശങ്കപ്പെടേണ്ട കാര്യമില്ല. കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി നാവികസേന പോര്‍ട്ട്‌ബ്ലെയറില്‍ ക്യാമ്പ് ചെയ്യുകയാണെന്നും രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.
ആൻഡമാൻ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം ബുധനാഴ്ച തന്നെ നാവികസേനയുടെ നാലു കപ്പലുകൾ പോർട്ട്ബ്ലെയറിൽ എത്തിയിരുന്നു. ഐ.എൻ.എസ് ബിത്ര, ഐ.എൻ.എസ് ബംഗാരം, ഐ.എൻ.എസ് കുംഭീര്‍, എല്‍സിയു 38 എന്നീ കപ്പലുകള്‍ പുറപ്പെട്ടിരുന്നു. എന്നീ യുദ്ധക്കപ്പലുകൾ കൂടാതെ എൽ.സി.യു 38 കപ്പലുമാണ് പോർട്ട്ബ്ലെയർ തുറമുഖത്തിന് പുറത്ത് നങ്കൂരമിട്ടത്.
എന്നാൽ, കടല്‍ക്ഷോഭവും കൂറ്റന്‍ തിരമാലകളും കാരണം രക്ഷാപ്രവർത്തനം നടത്താൻ സേനക്ക് സാധിച്ചില്ല. ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, വിദഗ്ധ ഡോക്ടർമാർ അടക്കമുള്ളവർ കപ്പലിലുണ്ടെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു.
തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കൊടുങ്കാറ്റിനും കനത്ത മഴക്കും കാരണമായത്. തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബീച്ച് ടൂറിസം കേന്ദ്രമാണ് ഹാവ് ലോക് ദ്വീപുകൾ.