ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്കു വോട്ട് അവകാശം നല്‍കുന്നതു സംബന്ധിച്ച് നിയമ ഭേദഗതി ഉടന്‍ ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. അവരുള്ള രാജ്യങ്ങളില്‍ തന്നെ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്ന രീതിയിലുള്ള ഭേദഗതിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. പ്രവാസി വോട്ടവകാശം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ മന്ത്രി തല സമിതി ഇക്കാര്യം പരിഗണിച്ചതായും നിയമം ഭേദഗതിചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതായും കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറര്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം, മറുപടി ഫയല്‍ ചെയ്യാന്‍ രണ്ടാഴ്ചത്തെ സമയം കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ അനുവദിക്കണമെന്നതുൾപ്പെടെയുള്ള ഹർജികൾ പരിഗണിക്കവെയാണ് നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തനാവുമോയെന്ന് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞത്.