ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്യൂവൽ ചലഞ്ചിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് മോദി ഏറ്റെടുത്തതിനു പിന്നാലെയാണ് ഫ്യൂവൽ ചലഞ്ചുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി. കോഹ്ലിയുടെ ചലഞ്ച് ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. ഇതാ മറ്റൊരു ചലഞ്ച്. ഇന്ധന വില കുറയ്ക്കുക. അല്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തി കോണ്‍ഗ്രസ് അത് ചെയ്യിപ്പിക്കും. മോദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Dear PM,
Glad to see you accept the @imVkohli fitness challenge. Here’s one from me:
Reduce Fuel prices or the Congress will do a nationwide agitation and force you to do so.
I look forward to your response.#FuelChallenge
— Rahul Gandhi (@RahulGandhi) May 24, 2018
കേന്ദ്ര കായികവകുപ്പ് മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡാണ് ഫിറ്റ്‌നസ് ചലഞ്ചുമായി ആദ്യം രംഗത്തെത്തിയത്. കോഹ്ലി, സൈന നെഹ്വാൾ, ഹൃത്വിക് റോഷൻ എന്നിവരെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ചാണ് കായിക മന്ത്രി ട്വീറ്റ് ചെയ്തത്. ട്വീറ്റിൽ അദ്ദേഹം തന്‍റെ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു.
അതേസമയം, കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ ഇവിടെ നിങ്ങള്‍ കൊഹ്‌ലിക്കൊപ്പം കളിക്കാനൊരുങ്ങുകയാണോ എന്ന് ജനങ്ങള്‍ മോദിയോട് ചോദിച്ചിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കിടയിലാണ് നരേന്ദ്രമോദിയെ ട്രോളികൊണ്ട് രാഹുല്‍ഗാന്ധി രംഗത്തെത്തിയത്.
Challenge accepted, Virat! I will be sharing my own #FitnessChallenge video soon. @imVkohli #HumFitTohIndiaFit https://t.co/qdc1JabCYb
— Narendra Modi (@narendramodi) May 24, 2018
കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം തുടര്‍ച്ചയയി എല്ലാ ദിവസവും ഇന്ധനവില ഉയരുകയാണ്. ഈ സാമ്പത്തിക വര്‍ഷം പെട്രോളിന് കൂടിയത് 3 രൂപ 42 പൈസയാണ്.
അതേസമയം, വില വർധന പിടിച്ചുനിര്‍ത്താൻ കേന്ദ്രപെട്രോളിയം മന്ത്രി എണ്ണക്കമ്പനികളുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇതുവരെ ചര്‍ച്ച നടന്നില്ല. ദീർഘകാല പരിഹാരത്തിനാണു ശ്രമിക്കുന്നതെന്ന ന്യായമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ക്രൂഡോയിൽ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചില്ലറവിൽപന വില കുറയ്ക്കാൻ കഴിയില്ലെന്ന നിലപാട് എണ്ണക്കമ്പനികൾ ആവർത്തിക്കുമ്പോൾ, കർണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള 19 ദിവസം വില കൂട്ടാതിരുന്നതെങ്ങനെയെന്ന സംശയം മാത്രം ബാക്കി.