സെഹോര്‍: കാമുകിയെ കല്യാണം കഴിക്കാനായി സ്വന്തം സ്ഥാപനത്തില്‍ നിന്ന് യുവാവ് മോഷ്ടിച്ചത് 6.74 ലക്ഷം രൂപ. എന്നാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് കാമുകി വ്യക്തമാക്കിയപ്പോള്‍ കത്തിച്ചുകളഞ്ഞത് അഞ്ച് ലക്ഷം രൂപ! എട്ട് സംസ്ഥാനങ്ങളില്‍ കടുത്ത കറന്‍സി ക്ഷാമം നേരിടുന്നതിനിടയിലാണ് കലിപ്പ് തീര്‍ക്കാനായി യുവാവ് നോട്ട് കത്തിച്ചത്.
മദ്ധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. ജിതേന്ദ്ര ഗോയല്‍ (22) എന്നയാളാണ് അഞ്ച് ലക്ഷം രൂപ കത്തിച്ചുകളഞ്ഞത്. മോഷണക്കുറ്റം ആരോപിച്ചും നോട്ട് കത്തിച്ചതിനും ഗോയലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു ഫിനാൻസ് കമ്പനിയിലെ കാഷ്യറായി ജോലി ചെയ്തിരുന്ന ഗോയല്‍ ബുധനാഴ്ചയാണ് മോഷണം നടത്തിയത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ലോക്കറില്‍ നിന്നുതന്നെയാണ് ഇയാള്‍ പണം മോഷ്ടിച്ചത്.
ഗോയല്‍ 6.74 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗോയലിനെ അറസ്റ്റ് ചെയ്തെന്നും ലോക്കൽ പൊലീസ് ഓഫീസർ നിരഞ്ജൻ ശർമ പറഞ്ഞു.