കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിക്കും. ഇത് മൂന്നാം തവണയാണ് ദിലീപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. മുന്‍പ് രണ്ട് തവണയും ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
അറസ്റ്റിലായി അറുപത് ദിവസം പിന്നിട്ടെന്നും അന്വേഷണം അവസാനിച്ചെന്ന വാദവുമാകും പുതിയ ഹർജിയിൽ ഉയർത്തുക. നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജിയും ഹൈക്കോടതിയുടെ പ്രഥമിക പരിഗണനക്ക് വരും. ഇതിനിടെ, മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ സുനിൽകുമാറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
ഓണാവധിക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ജഡ്ജിമാരുടെ പരിഗണനാ വിഷങ്ങളില്‍ മാറ്റം വരികയും ജസ്റ്റിസ് പി ഉബൈദ് ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ട് തവണയില്‍ കൂടുതല്‍ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി തന്നെ തുടര്‍ന്നും വാദം കേള്‍ക്കണമെന്ന ഹൈക്കോടതി ഫുള്‍ബൈഞ്ചിന്‍റെ തീരുമാനമുള്ളതിനാല്‍ ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബൈഞ്ച് തന്നെയാവും ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുക. ജയിലിലായി 65-മത്തെ ദിവസമാണ് ദിലീപ് മൂന്നാം തവണ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ തുടര്‍ന്നും കസ്റ്റഡി ആവശ്യമില്ലെന്നും ജാമ്യമനുവദിക്കണമെന്നും ആവശ്യപ്പെട്ടാകും ദിലീപ് ഇന്ന് ഹര്‍ജി സമര്‍പിക്കുക. ഇന്നലെ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച് കേസിന്‍റെ അന്വേഷണം നടത്തുന്ന രീതിയെയും അന്വേഷണ സംഘത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഏഴ് മാസമായി നടക്കുന്ന അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ചോദ്യമുന്നയിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും രണ്ട് മാസത്തിനകം അന്തിമ കുറ്റപത്രം നല്‍കാനാവുമെന്നും ഡിജിപി മറുപടി നല്‍കി. എന്തായാലും ഒക്ടോബര്‍ 10ന് മുന്‍പ് പോലീസ് കുറ്റ പത്രം സമര്‍പ്പിക്കാനിരിക്കെ ദിലീപിന് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കിട്ടുന്ന അവസാന അവസരം കൂടിയാണിത്.