ആലുവ: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.
2017 ഫെബ്രുവരി പതിനേഴിനാണ് ഓടുന്ന കാറിൽ നടി ആക്രമണത്തിനിരയായത്. കേസിൽ നടൻ ദിലീപ് അടക്കമുള്ള 12 പേരാണ് പ്രതികളായുള്ളത്. മുഖ്യപ്രതി പൾസർ സുനി അടക്കമുള്ളവർക്കെതിരെ ആദ്യ കുറ്റപത്രവും ഗൂഢാലോചന നടത്തിയതിന് ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ അനുബന്ധ കുറ്റപത്രവും പൊലീസ് കോടതിയിൽ സമർപ്പിച്ചതിനിടെയാണ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൂടിയായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നിലവില്‍ അങ്കമാലി സെഷൻസ് കോടതിയുടെ പരിഗണനയിലാണ് കേസ്. കേസിൽ വനിതാ ജഡ്ജിയെ വിചാരണയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ എട്ടാം പ്രതിയായ ദിലീപ് ഇപ്പോൾ ജാമ്യത്തിലാണ്.