കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പിനായി ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാര്‍ഡിന്‍റെ പകര്‍പ്പ് ദിലീപിന് നിയമപരമായി നല്‍കാനാകുമോയെന്നാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.
തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും നിരപരാധിത്വം തെളിയിക്കാന്‍ കാര്‍ഡ് ലഭ്യമാക്കണമെന്നായിരുന്നു ദിലീപിന്‍റെ വാദം. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് ദിലീപ് സുപ്രീം കോടതിയിലെത്തിയത്.
കഴിഞ്ഞ തവണ വാദം കേട്ട കോടതി ഐടി ആക്റ്റ് അടക്കമുള്ള നിയമങ്ങള്‍ പ്രകാരം മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് ബോധ്യപ്പെടുത്താന്‍ ദിലീപിന്‍റെ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന വിചാരണക്കോടതിയിലേയും ഹൈക്കോടതിയിലേയും വാദങ്ങള്‍ ദിലീപ് സുപ്രീംകോടതിയിലും ഉന്നയിച്ചിട്ടുണ്ട്. ജസ്റ്റിസ്മാരായ എഎം ഖാന്‍വില്‍ക്കര്‍, അജയ് റസ്തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ഇത് പുറത്ത് വന്നാല്‍ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മെമ്മറി കാർഡ് തൊണ്ടി മുതൽ തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്. അതിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയിൽ പോയത്.