ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആദരം അറിയിച്ച് പ്രമുഖ വസ്ത്രവ്യാപാരിയായ ബീന കണ്ണന് സമ്മാനിച്ച പട്ടില്‍ തുന്നിയ ഛായാചിത്രം വിവാദത്തില്‍. പ്രധാനമന്ത്രിയുടെ ഛായാചിത്രത്തിനൊപ്പം പട്ടില്‍ തുന്നിച്ചേര്‍ത്തിരുന്ന ദേശീയ പതാകയുമായി ബന്ധപ്പെട്ടാണ് വിവാദം.
വസ്ത്രത്തിന്റെയോ യൂണിഫോമിന്റെയോ തൂവാലയുടേയോ, കുഷ്യന്റെയോ ഏതെങ്കിലും ഭാഗത്ത് ദേശീയപതാക എംബ്രോയിഡറി ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ പാടില്ലെന്ന് നിര്‍ദേശമുണ്ട്. ഇതിന്റെ ലംഘനമാണ് സംഭവിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയരുന്നത്.
ഡിസംബര്‍ 9നാണ് കാഞ്ചീപുരം സാരിയില്‍ തുന്നിയെടുത്ത ഛായാചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശീമാട്ടി ഉടമയും ഫേഷന്‍ ഡിസൈനറുമായി ബീന കണ്ണന് സമ്മാനിച്ചത്. ഡല്‍ഹിയില്‍ മോദിയെ സന്ദര്‍ശിച്ച വേളയിലായിരുന്നു ഇത്. ഇതിന്റെ ചിത്രങ്ങള്‍ ബീന കണ്ണന് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കു വയ്ക്കുകയും ചെയ്തു.
അഞ്ച് അടിയോളം വലുപ്പമുള്ളതാണ് ഛായാചിത്രം. ഇതിനെ വിമര്‍ശിച്ച് സാമൂഹ്യമാധ്യങ്ങളില്‍ നിരവധി പേര് പ്രതികരിച്ചിട്ടുണ്ട്.
ബീന കണ്ണന്റെ പോസ്റ്റിന് താഴെ തന്നെ നിരവധി പേര് ഇക്കാര്യം ചൂണ്ടിക്കാട്ടി. തോന്നുമ്പോ തിരിച്ചും മറിച്ചും വെക്കാൻ ദേശീയ പതാക എന്നത് ശീമാട്ടിയിൽ നിന്നു കാശു കൊടുത്തു വാങ്ങിക്കാവുന്ന വെറുമൊരു തുണിയല്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലെ സുഹൃത്തുക്കള്‍ പ്രതികരിച്ചു.