അഭിമന്യുവിന്‍റെ സ്വപ്‌നം യാഥാർത്ഥ്യമായി

വട്ടവടയില്‍ രാവിലെ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി താക്കോല്‍ അഭിമന്യുവിന്‍റെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. 

Last Updated : Jan 14, 2019, 01:02 PM IST
അഭിമന്യുവിന്‍റെ സ്വപ്‌നം യാഥാർത്ഥ്യമായി

തൊടുപുഴ: കൊല്ലപ്പെട്ട മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യുവിന്‍റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. അഭിമന്യുവിന്‍റെ കുടുംബത്തിനായി സിപിഐഎം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. 

വട്ടവടയില്‍ രാവിലെ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി താക്കോല്‍ അഭിമന്യുവിന്‍റെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ സിപിഐഎം ബാങ്കില്‍ നിക്ഷേപിച്ച 23.75 ലക്ഷം രൂപയും മുഖ്യമന്ത്രി കൈമാറി. 

വട്ടവട പഞ്ചായത്ത് സ്ഥാപിച്ച ‘അഭിമന്യു മഹാരാജാസ്’ ലൈബ്രറിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. 

വീടിനും സ്ഥലത്തിനുമായി സിപിഐഎം 40 ലക്ഷം രൂപയാണ് ചെലവിട്ടത്. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് അഭിമന്യു സ്മരണാര്‍ത്ഥമുള്ള വായനശാല സജ്ജീകരിച്ചിരിക്കുന്നത്. അഭിമന്യുവിനെ സ്‌നേഹിക്കുന്നവരും സുഹൃത്തുക്കളും സമ്മാനിച്ച നാല്‍പതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്.

വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്ന വട്ടവടയെ മുന്നോട്ട് നയിക്കാന്‍ സ്വന്തമായൊരു വായനശാല അഭിമന്യുവിന്‍റെ ആഗ്രഹമായിരുന്നു. അഭിമന്യു അവസാനമായി പങ്കെടുത്ത ഗ്രാമസഭയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. 

അഭിമന്യുവിനെ സ്‌നേഹിക്കുന്നവരും സുഹൃത്തുക്കളും ഈ ആഗ്രഹം ഏറ്റെടുത്തപ്പോള്‍ നവീനമായൊരു വായനശാല വട്ടവടയ്ക്ക് സ്വന്തമായി. കേരളത്തിന് പുറമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായിട്ടാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ എത്തിയത്.

Trending News