കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു

  

Last Updated : Jun 13, 2018, 08:53 AM IST
കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. ഇടുക്കിയെ കൂടാതെ വടക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അട്ടപ്പാടി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 

വടക്കൻ ജില്ലകളിലാണ് കാലവർഷം കാര്യമായി ബാധിച്ചത്. ഉരുൾപൊട്ടൽ മേഖലയായ കോഴിക്കോട് ആനക്കാം പൊയിലിൽ ഇന്നലെ വൈകിട്ടോടെ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഒറ്റപ്പെട്ടുപോയ 40 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. നെല്ലിപ്പൊയിലിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായി. പാത്തിപ്പാറ കൂരാട്ട്പാറ മേഖല പൂ‍ർണ്ണമായും ഒറ്റപ്പെട്ടു. 

തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ഇരിട്ടി മലയോര മേഖലയിൽ ഉരുൾപൊട്ടി. ശക്തമായ മലവെള്ളപ്പാച്ചിലിൽ രണ്ട് റോഡുകൾ ഒലിച്ചുപോയി. വീടുകൾക്ക് കേടുപാടുണ്ടായി. അപകടഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപാർപ്പിക്കാനുള്ള ഒരുക്കത്തിലാണ് റവന്യൂവകുപ്പ്. 

ഇടുക്കിയിൽ വിവിധയിടങ്ങളിലായി 52 പേരെ മാറ്റിപാർപ്പിച്ചു. 12 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു. വൻ കൃഷിനാശമുണ്ടായി. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. 

ഭവാനിപ്പുഴയും ശിരുവാണിപ്പുഴയും കരകവിഞ്ഞതോടെ പുതൂർ മേഖലയിലെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. അട്ടപ്പാടി ബ്ലോക്കിലെ മൂന്ന് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര, അയ്മനം, കുമരകം പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും. 

Trending News