ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിയും എത്തി.
കാവ്യയുടെ പിതാവ് മാധവൻ, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷാ എന്നിവർക്കൊപ്പമാണ് ഇരുവരും ജയിലിൽ എത്തിയത്. ഇവരുടെ കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടുനിന്നു. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഇവർ ദിലീപിനെ കാണാനായെത്തുന്നത്.
ഇരുവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജയിലിൽ ദിലീപിനെ കണ്ടത്. സത്യം അധികം താമസിക്കാതെ പുറത്തുവരുമെന്ന് മകൾ മീനാക്ഷിയോട്
പറഞ്ഞു.
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയതിനു പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്.
വീട്ടുകാർ ജയിലിൽ തന്നെ സന്ദർശിക്കുന്നതു ദിലീപ് വിലക്കിയിരുന്നു. എന്നാൽ മകൻ ജയിലിലായി ഒരു മാസം പിന്നിട്ടപ്പോൾ അമ്മ സരോജം ജയിലിൽ എത്തി കണ്ടിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സൂരജും ഒപ്പമുണ്ടായിരുന്നു. തുടർന്ന്, സത്യസന്ധമായി കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സരോജം മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചിരുന്നു.
അതേസമയം, കേസിൽ ഏറെ വിവാദമായ ‘മാഡ’ത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കാവ്യാ മാധവൻ പ്രതികരിച്ചില്ല. കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനി, തന്റെ ‘മാഡം’ കാവ്യാ മാധവൻ ആണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചതിനോടാണ് കാവ്യ പ്രതികരിക്കാതിരുന്നത്.