മുക്കം: കോടഞ്ചേരിയിൽ അയൽവാസിയുടെയും സംഘത്തിന്‍റെയും മർദ്ധനമേറ്റ് ഗർഭസ്ഥ ശിശു മരിക്കുകയും കുടുംബത്തിലെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു.
കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടമം എന്നാവശ്യപ്പെട്ട് അക്രമത്തിനിരയായ കുടുംബം കോടഞ്ചേരി പോലീസ് സ്റ്റേഷന് മുന്നിൽ നിരാഹാര സമരമാരംഭിച്ചു. പ്രതികള്‍ ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയിൽപ്പെട്ടവരായതിനാല്‍ പൊലീസ് അവരെ സംരക്ഷികുകയാണെന്നാണ് ആരോപണം.
കഴിഞ്ഞ മാസം 28ന് രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും ഭാര്യ ജ്യോത്സനയ്ക്കും രണ്ടു മക്കള്‍ക്കും അയല്‍വാസി പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമേറ്റത്.
ഗര്‍ഭിണിയായ ജ്യോത്സ്‌നയ്ക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും നാലുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജ്യോത്സ്ന.
തങ്ങൾക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണന്ന് സിബി ചാക്കോ പറയുന്നു. സംഭവത്തിൽ പ്രതിയായ ബ്രാഞ്ച് സെക്രട്ടറിയെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിയാണ്. സോഷ്യൽ മീഡിയയിലൂടെയടക്കം തങ്ങളെ അപമാനിക്കുകയാണ്. ഇയാളെ ഒഴിവാക്കിയാൽ എല്ലാ സഹായവും നൽകാമെന്നും വാഗ്ദാനം ചെയ്തതായി സിബി വെളിപ്പെടുത്തി.
നാട്ടിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ഉടലെടുത്തപ്പോഴാണ് സ്‌റ്റേഷന് മുന്നിൽ സമരമാരംഭിച്ചത്. ജീവന് ഭീഷണിയുണ്ടന്നറിയിച്ച് മുഖ്യമന്ത്രിയെയടക്കം വിവരമറിയിച്ചങ്കിലും പരിഹാരമുണ്ടായില്ലന്നും പ്രതികളെ പിടികൂടുന്നത് വരെ സമരം തുടരുമെന്നും സിബി മാത്യു പറഞ്ഞു.