ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും കേസ് അന്വേഷിക്കാന്‍ പൊലീസിന് താല്‍പര്യമില്ലേയെന്നും കോടതി ചോദിച്ചു.
അതേസമയം, കേസ് ഡയറി ഹാജരാക്കാന്‍ വെള്ളിയാഴ്ച വരെ സാവകാശം വേണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളി. ജിഷ്ണു കേസിന്‍റെ കേസ് ഡയറി നാളെ തന്നെ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജിഷ്ണുവിന്‍റെ കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കേസുകളുടെ അന്വേഷണം പൂർത്തിയാക്കാൻ എത്ര വർഷമെടുക്കുമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചിരുന്നു.
കേരള പോലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടട്ടാണ് മഹിജ സുപ്രീംകോടതിയില്‍ അപേക്ഷ നകിയത്. കേരള പോലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നത് എന്ന് മഹിജ ആരോപിച്ചിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. സംസ്ഥാന പോലീസില്‍ വിശ്വാസമില്ലെന്നും മഹിജ വ്യക്തമാക്കി.