തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം വെറും മൂന്ന് ദിവസ൦ മാത്രമായിരിക്കും. കായികമേളയും മൂന്ന് ദിവസം മാത്രമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യമായാണ് മൂന്ന് ദിവസങ്ങളില്‍ സ്കൂള്‍ കലോത്സവവും കായികമേളയും നടത്തുന്നത്
ഡിസംബര്‍ 7, 8, 9 തിയതികളില്‍ ആലപ്പുഴയിലാണ് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുക. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമായായിരിക്കും നടത്തുക. സ്റ്റേജിതര മത്സരങ്ങളായ കഥ, കവിത, കാര്‍ട്ടൂണ്‍, ചിത്രരചന തുടങ്ങിയവ ജില്ലാ തലത്തില്‍ നടത്തി ഇതിലെ മികച്ചവ സംസ്ഥാന തലത്തില്‍ പരിഗണിക്കാനാണ് തീരുമാനം.
ഒക്ടോബർ 26, 27, 28 തിയതികളില്‍ തിരുവനന്തപുരത്താവും കായികമേള നടക്കുക. സ്കൂൾ തല മത്സരങ്ങൾ ഒക്ടോബർ 1മുതല്‍ 13 വരെയായിരിക്കും. സബ് ജില്ലാതല മത്സരം ഒക്ടോബർ 20 മുതൽ നവംബർ 3 വരെയും ജില്ലാതല മത്സരങ്ങൾ നവംബർ 12 മുതൽ 24 വരെയുമായിരിക്കും.
മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കായിക കലാമേളകള്‍ ഒഴിവാക്കാനായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ എല്ലാ മേളകളുടെയും ഉദ്ഘാടന സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് പറഞ്ഞിരുന്നു.