ന്യൂഡല്‍ഹി: അടുത്തിടെ നടത്തിയ ഒരു പഠന റിപ്പോർട്ട് മെഡിക്കല്‍ ജേര്‍ണല്‍ ആയ ലാൻസെറ്റ് പ്രസിദ്ധീകരിച്ചു. ആ റിപ്പോര്‍ട്ട് അനുസരിച്ച് ആരോഗ്യനിലവാരത്തില്‍ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്ന സംസ്ഥാനം കേരളമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
ലാൻസെറ്റ് പഠന റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യവും താരതമ്യേന വര്‍ദ്ധിച്ചതായി പറയുന്നുണ്ട്. അതായത്, 1990ല്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യവും 59.7 വര്‍ഷമായിരുന്നത് 2016ല്‍ 70.3 വര്‍ഷമായി മെച്ചപ്പെട്ടു. അതുപോലെ തന്നെ 1990ല്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യവും 58.3 വര്‍ഷമായിരുന്നത് 2016ല്‍ 66.9 വര്‍ഷമായി മെച്ചപ്പെട്ടിട്ടുണ്ട്.
സാംക്രമിക രോഗങ്ങൾ മൂലമുള്ള മരണവും ഈ റിപ്പോര്‍ട്ടില്‍ വളരെ നിര്‍ണ്ണായകമായ ഒന്നായി പ്രതിപാദിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് വളരെ നിര്‍ണ്ണായകമായ അസമത്വമാണ് കാണിക്കുന്നത്. അതുകൂടാതെ പ്രത്യേക ആസൂത്രണ പദ്ധതികള്‍ ആരോഗ്യമേഘലയില്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ആരോഗ്യനിലയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 73.8 വര്‍ഷവും സ്ത്രീകളുടെത് 80.8 ആണ്. അതേസമയം, ഉത്തര്‍പ്രദേശില്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 66.8 ആണ്. ഇത് ദേശീയ ശരാശരിയിലും കുറവാണു എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്.
ഉത്തര്‍പ്രദേശിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയിലും 4 വര്‍ഷം കുറഞ്ഞപ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയിലും 8 വര്‍ഷം കൂടുതലാണ്.
ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ച്, സാംക്രമിക രോഗങ്ങൾ ഏറ്റവുമധികം കാണപ്പെടുന്നത് അസ്സം, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലാണ്. അതേസമയം, ഏറ്റവും കുറവ് കേരളത്തിലും ഗോവയിലും ആണ്.
ഇത്തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് ഇന്ത്യയില്‍ ഇതാദ്യമായാണ് പുറത്തു വരുന്നത്. കഴിഞ്ഞ 30 വര്‍ഷത്തെ ഈ പഠന റിപ്പോര്‍ട്ടിലൂടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അസമത്വം വ്യക്തമാവുന്നു.
കൂടാതെ ഈ പഠന റിപ്പോർട്ടിലൂടെ പല കാര്യങ്ങളും വ്യക്തമാവുന്നുണ്ട്. ഒരേ ആരോഗ്യ നയവും ഒരേപോലുള്ള ആരോഗ്യ പദ്ധതികളും എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായിരിക്കില്ല എന്ന പ്രധാന വസ്തുത.